കൊട്ടിയം: ദേശീയപാത 66- െന്റ വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയത്ത് നിർമിക്കുന്ന 40 അടി ഉയരമുള്ള മൺമതിൽ അതീവ അപകടാവസ്ഥയിലെന്ന് പോലീസിന്റെ മുന്നറിയിപ്പ്. സമരസമിതി പ്രവർത്തകൻ അഖീൽ മേത്തർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) ജില്ലാ കളക്ടർക്ക് നൽകിയ രഹസ്യ റിപ്പോർട്ടി െ ന്റ വിവരങ്ങൾ പുറത്തുവന്നത്. കൊട്ടിയം ടൗണിലും പരിസരപ്രദേശങ്ങളിലും നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് മതിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് പോലീസ് കളക്ടറെ അറിയിച്ചു.
കൊട്ടിയം പട്ടരുമുക്ക് ടൊയോട്ട ഷോറൂമിന് മുന്നിലും കൊട്ടിയം മാർക്കറ്റിന് സമീപത്തും മൺമതിലിനായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും ഇളകിമാറിയതും അതീവ അപകടകരമാണെന്നും കനത്ത മഴ പെയ്യുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ മതിൽ തകർന്ന് താഴെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മേൽ വീഴാൻ സാധ്യതയുണ്ടെന്നും പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും വലിയ ഭീതിയിലാണെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
ബ്രദേഴ്സ് കോസ്മെറ്റിക്സ് ഷോപ്പിന് സമീപം മതിൽപാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് നിർമാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാ വീഴ്ചയ്ക്കും തെളിവാണ്. ഈ സാഹചര്യത്തിൽ മൺമതിൽ തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
പറക്കുളം ഭാഗത്തെ മൺമതിൽ തള്ളിനിൽക്കുന്നതും കൊട്ടിയം എച്ച്പി പെട്രോൾ പമ്പിന് സമീപം വിള്ളലുകൾ രൂപപ്പെട്ടതും സംബന്ധിച്ച് പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ റിപ്പോർട്ടും ഈ വിവരാവകാശ രേഖയിൽ ഉൾപ്പെടുന്നു. മതിൽ സുരക്ഷിതമാണെന്ന ദേശീയപാത അഥോറിറ്റിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പോലീസ് റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ സുരക്ഷാ വീഴ്ചകളും അപകട ഭീഷണിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടും നാഷണൽ ഹൈവേ അധികൃതർ വിഷയത്തിൽ ഇടപെടാത്തത് അനീതിയാണെന്നും സമരസമിതി ചെയർമാൻ എസ്. കബീർ പറഞ്ഞു.
Tags : nattu vishesham palace's man dangerous