പൂളപ്പാറ-വേളങ്കോട് റോഡിൽ ചാലിപ്പടിയിൽ കഴിഞ്ഞ ദിവസം നന്നാക്കിയ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
കോടഞ്ചേരി: പൂളപ്പാറ-വേളങ്കോട് റോഡിൽ ചാലിപ്പടിയിൽ പൊട്ടിയ പൈപ്പ് നന്നാക്കി ജലവിതരണം പുനസ്ഥാപിച്ചതിന് പിന്നാലെ വീണ്ടും ശക്തിയായി വെള്ളം പാഴാവുന്നു. കഴിഞ്ഞ ആറുമാസമായി ചോരുന്ന കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കഴിഞ്ഞ ദിവസമാണ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെത്തി ശരിയാക്കിയത്. എന്നാൽ അടുത്ത ദിവസം തന്നെ പഴയതിലും ശക്തമായി വെള്ളം ചേരുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇരുമ്പ് പൈപ്പാണ് തുരുമ്പ് പിടിച്ച് പൊട്ടി നശിച്ചിരുന്നത്. തുരുമ്പ് പൈപ്പിന്റെ മുകളിൽ വെൽഡിംഗ് നടത്തിയെങ്കിലും ഗുണകരമായില്ല. ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പൊട്ടൻകോടുള്ള വാട്ടർ ടാങ്കിൽ സംഭരിച്ച് അവിടെനിന്ന് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കാണ് കുടിവെള്ളം വിതരണം നടത്തുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും വേനൽ കടുത്തിരിക്കുന്ന ഈ സമയത്ത് കുടിവെള്ളം എത്തുന്നില്ല.
പല കുടിവെള്ള സ്രോതസുകളും വറ്റി വരണ്ട നിലയിലാണ്. ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതിനാൽ വാട്ടർ അഥോറിറ്റിക്ക് കൂടുതൽ സമയം മോട്ടറുകൾ പ്രവർത്തിപ്പിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. പഴയ ഇരുമ്പ് പൈപ്പ് മാറ്റി പുതിയ രീതിയിലുള്ള പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം വിതരണം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Local News Nattuvishesham Kozhikode