ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ തിരുവരങ്ങിൽ കളിവിളക്കണഞ്ഞു. മൂന്നു നാൾ കളിപ്രേമികളുടെ മനംനിറച്ച മേജർ സെറ്റ് കഥകളി ഇന്നലെ പൂർത്തിയായി. മുടക്കം കൂടാതെ എല്ലാവർഷവും ഏറ്റുമാനൂരെത്തുന്ന കഥകളി പ്രേമികൾക്ക് ഇനി ഒരു വർഷം നീളുന്ന കാത്തിരിപ്പ്. നളചരിതം നാലാം ദിവസവും ദുര്യോധനവധവുമായിരുന്നു ഇന്നലത്തെ കഥകൾ. ചെറുതുരുത്തി കേരള കലാമണ്ഡലം കൽപിത സർവകലാശാലയാണ് കഥകളി അവതരിപ്പിച്ചത്.
ഐതിഹ്യപ്പെരുമയിൽ വേലകളി
ഐതിഹ്യപ്പെരുമയിൽ വേലകളി പുരോഗമിക്കുന്നു. ഉത്സവബലി ദർശനം ആരംഭിച്ച രണ്ടാം ഉത്സവനാളിൽ തുടങ്ങിയ വേലകളി ഉത്സവബലി ദർശനം അവസാനിക്കുന്ന ഒമ്പതാം ഉത്സവനാൾ വരെ തുടരും. കാട്ടാമ്പാക്ക് തേവർത്തുമലയിൽ സ്വയംഭൂവായ ഏറ്റുമാനൂരപ്പനെ ഭൂതഗണങ്ങളുടെ അകമ്പടിയോടെ കാട്ടാമ്പാക്ക് കരക്കാർ ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിച്ചു എന്നാണ് ഐതിഹ്യം. ഇതിനു നേതൃത്വം നൽകിയ മഠത്തിൽ കുടുംബത്തിനു ലഭിച്ച പരമ്പരാഗത അവകാശമാണ് ഉത്സവനാളുകളിലെ വേലകളി.
പ്രത്യേക വേഷമണിഞ്ഞ് കയ്യിൽ വാളും പരിചയുമേന്തി യോദ്ധാക്കളെപ്പോലെയാണ് കളിക്കാർ വേലകളിക്കെത്തുന്നത്. കാഴ്ചശ്രീബലിയുടെ പ്രദക്ഷിണം പടിഞ്ഞാറേനടയിലെത്തുമ്പോൾ ക്ഷേത്രമൈതാനത്ത് പടിഞ്ഞാറേ ഗോപുരനടയിൽനിന്ന് വേലകളി ആരംഭിക്കും. കൃഷ്ണൻ കോവിൽ വഴി വില്ലുകുളത്തിലെത്തി കുളത്തിൽ വേല കഴിഞ്ഞ് കിഴക്കേനട കടന്ന് തെക്കേനടയിലെത്തിയാണ് വേലകളി അവസാനിക്കുന്നത്.
ഈ പരമ്പരാഗത അനുഷ്ഠാനം അന്യംനിന്നു പോകാതിരിക്കാൻ മഠത്തിൽ കുടുംബം പ്രത്യേകം ശ്രദ്ധിക്കുന്നു. പുതിയ തലമുറകളെ വേലകളി അഭ്യസിപ്പിക്കുന്നതിനായി കാട്ടാമ്പാക്കിൽ അവർ കളരി നടത്തുന്നുണ്ട്. ഈ കളരിയിൽ പരിശീലിച്ചവരാണ് ഇപ്പോൾ വേലകളിക്കെത്തുന്നത്.
ഭക്തരുടെ താലപ്പൊലി സമർപ്പണം
ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പന് താലപ്പൊലി സമർപ്പിച്ച് ഭക്തജനങ്ങൾ. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്തർ ഏറ്റുമാനൂരപ്പന് താലപ്പൊലി സമർപ്പിക്കുന്നത്. ഇന്നലെ കാക്കാല സമുദായ സൊസൈറ്റിയുടെ നേതൃത്വത്തിൽ താലപ്പൊലി സമർപ്പിച്ചു.
ഇന്ന് വൈകുന്നേരം 6.30ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെയും നാളെ വൈകുന്നേരം 6.30ന് സംയുക്ത എൻഎസ്എസ് കരയോഗം ഏറ്റുമാനൂർ, നീണ്ടൂർ മേഖലകളുടെയും 25ന് വൈകുന്നേരം ആറിന് എസ്എൻഡിപി ഏറ്റുമാനൂർ മേഖലയുടെയും 26ന് കേരള ഗണക മഹാസഭ ഏറ്റുമാനൂർ ശാഖയുടെയും നേതൃത്വത്തിൽ താലപ്പൊലി സമർപ്പിക്കും. 25ന് വൈകുന്നേരം 7.30ന് മാരിയമ്മൻ കോവിൽ ട്രസ്റ്റിന്റെയും എകെവിഎംഎസ്, ടിവിഎസ്, വിഎസ്എസ്, കെവിഎസ് ഏറ്റുമാനൂർ മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ അയ്മ്പൊലി സമർപ്പണം നടക്കും.
തിരുവരങ്ങ് സജീവം
ഇന്നലെ തിരുവരങ്ങിൽ ചലച്ചിത്ര സീരിയൽ താരം ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. ഇന്ന് രാത്രി 9.30ന് പിന്നണി ഗായകൻ രാഗേഷ് ബ്രഹ്മാനന്ദനും സംഘവും ഭക്തിഗാനമേള അവതരിപ്പിക്കും. നാളെ രാത്രി 9.30ന് രൂപ രേവതിയും സംഘവും അവതരിപ്പിക്കുന്ന വയലിൻ വിസ്മയം നടക്കും. ബുധനാഴ്ച രാത്രി 9.30ന് നടി നവ്യ നായരും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം നവ്യാനന്ദ നടനവും വ്യാഴാഴ്ച രാത്രി 10ന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ഭക്തിഗാനമേള ശ്രീരാഗലയവും നടക്കും.
Tags : Local News Nattuvishesham Kottayam