നിലന്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സന്പൂർണ വിജയം ലക്ഷ്യമിട്ട് യുഡിഎഫ്. സിറ്റിംഗ് സീറ്റുകൾ നിലനിർത്താനും കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും ശ്രമമാരംഭിച്ച് എൽഡിഎഫ്. സർക്കാരിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കി ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനങ്ങളിലാണ് യുഡിഎഫ് നേത്യത്വം. ജില്ലയിൽനിന്ന് കൂടുതൽ എംഎൽഎമാരെ നിയമസഭയിൽ എത്തിക്കാൻ കൃത്യതയാർന്ന പ്രവർത്തനമാണ് യുഡിഎഫിന്റെത്.
അതേസമയം കഴിഞ്ഞ 10 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് മൂന്നാം തുടർഭരണം ലക്ഷ്യമിട്ടാണ് എൽഡിഎഫ് ക്യാന്പിന്റെ നീക്കം. മുസ്ലിം ലീഗിന് ശക്തമായ അടിത്തറയുള്ള മലപ്പുറം എക്കാലത്തും യുഡിഎഫിന്റെ കോട്ടയാണ്. എന്നാൽ സിറ്റിംഗ് സീറ്റിന് പുറമേ എൽഡിഎഫ് കൈവശമുള്ള മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. 16 മണ്ഡലങ്ങളിലും ഇക്കുറി വിജയമാണ് യുഡിഎഫ് ലക്ഷ്യം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകമാനവും പ്രത്യേകിച്ച് ജില്ലയിലും ഉണ്ടായ വലിയ വിജയമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ 36 ഡിവിഷനുകളിലും വിജയിച്ച് പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങൾ മികച്ച വിജയം നൽകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.
അതേസമയം താനൂർ, പൊന്നാനി, തവനൂർ മണ്ഡലങ്ങൾ ഇക്കുറിയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേത്യത്വം. നിലന്പൂർ, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാകുമെന്നും എൽഡിഎഫ് പ്രതീക്ഷ പുലർത്തുന്നു. ഡോ. കെ.ടി. ജലീലും മന്ത്രി വി. അബ്ദുറഹ്മാനും എൽഡിഎഫ് സ്ഥാനാർഥികളായി ഒരിക്കൽ കൂടി മത്സരിക്കുമെന്നാണ് വിവരം.
നേതാക്കൾ നിരവധി ഉണ്ടെങ്കിലും കോണ്ഗ്രസിന് ജില്ലയിൽ മത്സരിക്കാൻ നാല് സീറ്റുകൾ മാത്രമാണ് ലഭിക്കുക. ഇതിൽ സിറ്റിംഗ് എംഎൽഎമാരായ എ.പി. അനിൽകുമാർ വണ്ടൂരിലും ആര്യാടൻ ഷൗക്കത്ത് നിലന്പൂരിലും വീണ്ടും മത്സരിക്കും.
കെ. ബാബുവിന് ഒഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകാനുള്ള കോണ്ഗ്രസ് തീരുമാനം ഇവർക്ക് തുണയാകും. ഡിസിസി. പ്രസിഡന്റ് വി.എസ്. ജോയിക്ക് സുരക്ഷിതമായ മണ്ഡലം ജില്ലയിൽ കണ്ടെത്തുക ഏറെ പ്രയാസകരമായതിനാൽ ജില്ലയ്ക്ക് പുറത്ത് സാധ്യത ഉറപ്പുവരുത്തിയാകും തീരുമാനം.
കെപിസിസി. ജനറൽ സെക്രട്ടറിയും യുഡിഎഫ് ജില്ലാ ചെയർമാനുമായ പി.ടി. അജയ് മോഹൻ ഇക്കുറി തവനൂരിലാണ് മത്സരിക്കാൻ ലക്ഷ്യമിടുന്നത്. കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലി, രോഹിൽനാഥ് എന്നിവരാണ് പൊന്നാനിയിൽ സാധ്യതാ പട്ടികയിലുള്ളത്.
ജില്ലയിൽ മഹിളാകോണ്ഗ്രസിന് അവസരം നൽകിയാൽ മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സനായ ബീനാ ജോസഫും സ്ഥാനാർഥിയാകാനുള്ള സാധ്യതയുണ്ട്.
മുസ്ലിം ലീഗിൽ ഇക്കുറി കൂടുതൽ പുതുമുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ബിജെപിയും ഇക്കുറി കരുത്തരെ രംഗത്തിറക്കുമെന്നാണ് സൂചന. നിലന്പൂർ മണ്ഡലത്തിൽ ഇക്കുറി ക്രൈസ്തവ വിഭാഗത്തിൽനിന്ന് ഒരു സ്ഥാനാർഥി ഉണ്ടാകാനും സാധ്യതയേറെയാണ്.
Tags : Local News Nattuvishesham Malappuram