കോളയാട്: നവീകരിച്ച കോളയാട് സെന്റ് കൊർണേലിയൂസ് പള്ളിയുടെ ആശീർവാദകർമം 21ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മഞ്ഞുമ്മൽ നിഷ്പാദുക കർമലീത്ത സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. അഗസ്റ്റിൽ മുള്ളൂർ ഒസിഡി എന്നിവർ സഹകാർമികരാകും. മലബാറിലെ കുടിയേറ്റ മേഖലയിലെ ആദ്യത്തെ പള്ളിയാണ് കോളയാട് സെന്റ് കൊർണേലിയൂസ് പള്ളി. 1921ൽ കൊർണേലിയൂസ് മിഷനാണ് പള്ളി സ്ഥാപിച്ചത്.
മംഗലാപുരം രൂപതയുടെ കീഴിൽ 1921ൽ ഫാ. പോൾ റൊസാരിയോ ഫെർണാണ്ടസ് എന്ന ഈശോ സഭാ വൈദികനാണ് മിഷന് തുടക്കം കുറിച്ചത്. ഒരു നൂറ്റാണ്ടിലേറെ പാരന്പര്യമുള്ള പള്ളി ഇന്ന് നാനാജാതി മതസ്ഥരുടെയും ആരാധനാകേന്ദ്രം കൂടിയാണ്. 1923ൽ കോഴിക്കോട് രൂപതയുടെ കീഴിലായ പള്ളി 1952ൽ മഞ്ഞുമ്മൽ നിഷ്പാദുക കർമലീത്ത സന്യാസ സമൂഹത്തിന് ഔദ്യോഗികമായി കൈമാറി. കുടിയേറ്റക്കാർ വർധിച്ചുവന്നപ്പോൾ അവരവരുടെ റീത്തിൽ പള്ളി പണിതുകൊടുക്കാൻ മുൻകൈയെടുത്തത് ദേവാലയമാണ്.
പുന്നപ്പാലം, പേരാവൂർ (തൊണ്ടിയിൽ), ആലച്ചേരി, ആര്യപ്പറമ്പ്, പോത്തുകുഴി എന്നീ ഇടവകകളുടെ മാതൃദേവാലയം കൂടിയാണ് കോളയാട് സെന്റ് കൊർണേലിയൂസ് പള്ളിയെന്ന് സെന്റ് കൊർണേലിയൂസ് ആശ്രമത്തിലെ ഫാ. ജോജോ ആന്റണി ഒസിഡി, ഫാ. സ്റ്റാലിൻ ഒസിഡി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ പാരിഷ് സെക്രട്ടറി ബാബു, തിരുനാൾ കമ്മിറ്റി ജനറൽ സെക്രട്ടറി ഹെന്റി തയ്യിൽ എന്നിവരും പങ്കെടുത്തു.
Tags : nattu vishesham St. Cornelius Church