ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പുംകരിയിൽ വീട്ടുകിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് പരിശോധിക്കാൻ എത്തിയ സംഘം സാമ്പിൾ ശേഖരിക്കാതെ മടങ്ങി. ഹിന്ദുസ്ഥാൻ പ്രട്രോളിയം സെയിൽസ് മാനേജർ നിഷാദും സംഘവുമാണ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങിയത്.
കഴിഞ്ഞ തവണ പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ വിശ്വാസം ഇല്ലെന്ന് വീട്ട് ഉടമസ്ഥനും നാട്ടുകാരും ഉറപ്പിച്ച് പറയുകയായിരുന്നു. സാമ്പിൾ പരിശോധിക്കുന്നതിൽ ഇരുകൂട്ടരും പരസ്പരം വിശ്വാസം ഇല്ലെന്ന് അറിയച്ചതോടെ പഞ്ചായത്ത് അധികൃതരും പോലീസും പമ്പ് അധികൃതരും നാട്ടുകാരും ചേർന്ന് ചർച്ച നടത്തി. തുടർന്ന് വിഷയം പരിഹരിക്കുന്നതിനായി സമവായത്തിൽ എത്തുകയായിരുന്നു. പുതിയ തീരുമാനപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും.
സെയിൽസ് മാനേജർ പരിശോധന നടത്തുന്നതിൽ അതൃപ്തി ഉള്ളതുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് റീജിയണൽ മാനേജർക്ക് പരാതി നൽകി പുതിയ പരിശോധന സംഘം എത്തി പരിശോധന നടത്തും. പമ്പിൽ നിലവിലുള്ള ഡീസൽ വിറ്റുതീർത്ത് പുതിയ സ്റ്റോക്ക് എടുക്കാതെ പെട്രോൾ മാത്രം വില്പന നടത്തും. ടാങ്കിലെ അവശേഷിക്കുന്ന ഡീസൽ കൂടി പുറത്തെടുത്ത് ടാങ്കിന്റെ പരിശോധന നടത്തും. സാമ്പിൾ പരിശോധനയിൽ ഡീസലിന്റെ സാന്നിധ്യം ഉറപ്പിച്ചാൽ ടാങ്ക് പുറത്തെടുത്ത് പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
സംയുക്ത തീരുമാനപ്രകാരം പഞ്ചായത്ത് ഇന്നു തന്നെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കും. പമ്പ് അധികൃതരും നാട്ടുകാരും തമ്മിൽ അഭിപ്രയ വിത്യാസം വന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, പഞ്ചായത്ത് അംഗം ഷമീന ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ കരിക്കോട്ടക്കരി പോലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനത്തിലെത്തിയത്.
Tags : The testing nattuvishesham local news