രാമങ്കരി: പുഞ്ചക്കൊയ്ത്തിന് ആരംഭം കുറിച്ചതിന് തൊട്ടുപിന്നാലെ കർഷകരും മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ച കാട്ടാതെ പരസ്പരം പോരടിക്കാൻ തയാറായതോടെ ആദ്യദിവസം തന്നെ സംഭരണം കല്ലുകടിയായി. തങ്ങളെ ചൂഷണം ചെയ്യുവാനായി മില്ലുടമകൾക്ക് സപ്ലൈകോ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവരുന്നതായും കർഷകർ.
ഇപ്രാവശ്യത്തെ പുഞ്ചക്കൊയ്ത്തിന് രണ്ടുദിവസം മുന്പ് ആരംഭം കുറിച്ച നെടുമുടി കൃഷിഭവന് കീഴിലെ 80 ഏക്കറോളം വരുന്ന മണത്രക്കാട് പാടശേഖരത്താണ് മൂന്ന് കൂട്ടരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് സംഭരണം തടസപ്പെടാനിടയായത്.
സപ്ലൈകോ അധികൃതർ മേരിമാതാ മില്ലുകാർക്കാണ് ഇവിടെ നിന്നും നെല്ലു സംഭരിക്കുവാനുള്ള ചുമതല നല്കിയിരുന്നത്. . മില്ലുടമകൾ 10 കിലോ കിഴിവ് ആവശ്യപ്പെട്ടപ്പോൾ തങ്ങൾ 5 കിലോ നല്കാം എന്ന് കർഷകരും നിലപാട് സ്വീകരിക്കുകയുണ്ടായി. ഇത് തർക്കത്തിലേക്ക് നയിക്കുകയും പിന്നീട് സംഭരണം തടസപ്പെടുകയും ആയിരുന്നു.
ഇതിനിടെ ഇവർ പലവട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാനായില്ല . ഇതോടെ മേരിമാതയ്ക്ക് പകരം വേറെ ഏതെങ്കിലും മില്ലുകാർക്ക് സംഭരണത്തിന്റെ ചുമതല നല്കണമെന്നായി കർഷകർ. സപ്ലൈകോ അധികൃതർ ഇത്പ്രകാരം മറ്റൊരുമില്ലിന് ചുമതല നല്കാൻ തയാറായെങ്കിലും അവർ ഇത് ഏറ്റെടുക്കുവാൻ തയാറായില്ല. ഇതേ തുടർന്ന് ഗത്യന്തരമില്ലാതെ വന്ന കർഷകർ മില്ലുകാരുടെ കടുംപിടിത്തത്തിന് വഴങ്ങി 7 കിലോ വീതം കിഴിവ് നല്കി പ്രശ്നം തീർക്കുകയും ഇന്നു മുതൽ സംഭരണം ആരംഭിക്കാമെന്ന് മില്ലുകാർ ഉറപ്പ് നല്കുകയുമായിരുന്നെന്നും കർഷകർ പറയുന്നു.
കർഷകരും മില്ലുകാരുമായി തർക്കം ഉണ്ടാകുന്പോഴെല്ലാം സപ്ലൈകോ അധികൃതർ മില്ലുകാരുടെ പക്ഷം ചേരുന്നത് പതിവ് സംഭവമായിട്ടുണ്ട്. ഇത് പലപ്പോഴും തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതിന് കാരണമാകുന്നതായും കർഷകർക്ക് ആക്ഷേപമുണ്ട്.
Tags : rice storage nattuvishesham lcoal news