കൊരട്ടി: അന്നനാട്ടിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിലും കൊരട്ടിയിലെ ബേക്കറിയിലും മോഷണം നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലപ്പുഴ പള്ളിപ്പുറം നികരത്തിൽ അജയ്(18) എന്ന ആളുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് കേസിനാസ്പദമായ മോഷണം നടന്നത്. അന്തർജില്ലാ മോഷണ സംഘത്തിലെ അംഗമായ ഇയാളെ മറ്റൊരു കേസിൽ കാട്ടൂർ പോലീസ് പിടികൂടുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊരട്ടിയിലും അന്നനാട്ടിലും മോഷണം നടത്തിയത് വ്യക്തമായത്. അജയും പ്രായപൂർത്തിയാകാത്ത മൂന്നു പേരും ചേർന്നാണ് മോഷണം നടത്തിയത്. തുടർന്ന് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നത്. എറണാകുളത്ത് നിന്നും മോഷ്ടിച്ച ബെെക്കുകളുമായെത്തിയ സംഘം കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബേക്കറിയുടെ ഗ്രില്ലും ഷട്ടറും തകർത്ത് മേശയിൽ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വാച്ചുകളും മറ്റും മോഷ്ടിച്ചു.
തുടർന്ന് തുടർന്ന് അന്നനാട്ടിലെത്തി വേലുപ്പിള്ളി അമ്പലത്തിനു മുന്നിലുള്ള ഭണ്ഡാരം, ദേവി ക്ഷേത്രത്തിലെഭണ്ഡാരം, അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ റോഡിൽ കനാൽ ബണ്ടിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കുടുങ്ങാപ്പുഴ അമ്പലത്തിന്റെ ഭണ്ഡാരം, നവഗ്രഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം, അന്നനാട് അമ്പലം ജംഗ്ഷനിലെ ഭണ്ഡാരം എന്നിവിടങ്ങളിൽ പൂട്ട് തകർത്ത് മോഷണം നടത്തുകയായിരുന്നു. അന്നനാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന ബെെക്കും സംഘം മോഷ്ടി ച്ചു. വിവിധ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അജയ്.
കൊരട്ടി സിഐ അമ്യത് രംഗൻ, എസ്ഐ സി.പി.ഷിബു, എഎസ്ഐ കെ.സി. നാഗേഷ്, സിനിയർ സിപിഒ എസ്. അഭിലാഷ്, സിപിഒ അർജുൻ സുഗതൻ, ഹോം ഗാർഡുമാരായ ജയൻ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags : nattu vishesham Theft Evidence accused