മുല്ല കുടിവെള്ള പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച കുളം.
ഉപ്പുതറ: കുളം നിറയെ വെള്ളവും വെള്ളം വിതരണത്തിനുള്ള സാമഗ്രികളും സംവിധാനങ്ങളും ഉണ്ടായിട്ടും മുല്ല ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ വെള്ളം കുടിക്കാൻ നിർവാഹമില്ലാതെ വലയുന്നു.
26.65 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് മുല്ല കുടിവെള്ള പദ്ധതിക്ക് ഇതുവരെ ചെലവാക്കിയത്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്ന അക്കരെമുല്ല, ഇക്കരെമുല്ല, വാക്കത്തിമുല്ല എന്നിവിടങ്ങളിലായി 170 കുടുംബങ്ങൾ ഉള്ളതാണ്. ഇവർക്ക് ശുദ്ധജലമെത്തിക്കാൻ 2016-17 ലാണ് ജില്ലാ പഞ്ചായത്ത് 19.65 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചത്. 22 മീറ്റർ ചുറ്റളവിൽ 36 അടി താഴ്ചയിൽ കോൺക്രീറ്റ് ചുരുൾ ഇറക്കി കുളം നിർമിച്ച് മോട്ടോറും സ്ഥാപിച്ചു. അഞ്ച് ടാങ്കുകളും സ്ഥലത്ത് എത്തിച്ചു.
എന്നാൽ, ടാങ്കിലേക്കുളള പൈപ്പ് സ്ഥാപിക്കാനോ വൈദ്യുതി ലഭ്യമാക്കാനോ തുടർനടപടി ഉണ്ടായില്ല.
പദ്ധതിയിൽനിന്ന് ഒരുതുള്ളി വെള്ളംപോലും ആദിവാസികളുടെ വീടുകളിലെത്തിയില്ല. ലക്ഷങ്ങൾ മുടക്കിയ മോട്ടോർ വെറുതെ കിടന്നു നശിച്ചു. അഞ്ചടിയോളം ഉയരത്തിൽ കോൺക്രീറ്റ് ചുരുൾ നിർമിച്ചിരിക്കുന്നതിനാൽ ഒരുവിധത്തിലും വെള്ളം കോരിയെടുക്കാനും കഴിയില്ല. പിന്നീട് വൈദ്യുതി എത്തിക്കാനും പുതിയ മോട്ടോർ വാങ്ങാനും 2024-25ൽ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപകൂടി അനുവദിച്ച് അനുബന്ധ നിർമാണം പൂർത്തിയാക്കി.
എന്നാൽ കുളം വൃത്തിയാക്കാൻ ഇതുവരെ നടപടി ഉണ്ടായില്ല. കുളം തേകി വൃത്തിയാക്കി ജലവിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്ന് ഉള്ളാട മഹാസഭ കണ്ണംപടി ശാഖാ സെക്രട്ടറി കെ.കെ. ബിനോയി ആവശ്യപ്പെട്ടു.