മാനന്തവാടി: തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് തിരുനെല്ലി, തൃശിലേരി ദേവസ്വങ്ങളുടെ നിക്ഷേപതുക തിരിച്ച് നൽകിയതായി ബാങ്ക് ഭരണസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലബാർ ദേവസ്വം കമ്മീഷണറുടെ സർക്കുലർ തെറ്റായി വ്യാഖ്യാനിച്ച് മുൻ എക്സിക്യുട്ടീവ് ഓഫീസർ തിരുനെല്ലി സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ നിർത്തലാക്കുകയായിരുന്നു.
നൂറ് വർഷത്തോളമായി ദേവസ്വവും ബാങ്കും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനാണ് എക്സിക്യുട്ടീവ് ഓഫീസ് ഓഫീസർ ശ്രമിച്ചത്. 17 കോടി രൂപയുടെ ദേവസ്വം നിക്ഷേപത്തിൽ ഒന്പത് കോടിയോളം രൂപ നേരത്തെ തിരിച്ച് നൽകിയിരുന്നു. എന്നാൽ കോടതിയെ സമീപിച്ച് മുഴുവൻ തുകയും തിരിച്ച് നൽകാനുള്ള ഉത്തരവും വാങ്ങിയിരുന്നു.
ഇതിനിടയിൽ തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് ദേവസ്വം നിക്ഷേപം തിരിച്ച് നൽകുന്നില്ലെന്ന തരത്തിൽ ചില മാധ്യമങ്ങളും തെറ്റായ വാർത്ത നൽകി. ഈ സാഹചര്യത്തിൽ ഈ മാസം ഒന്പതിന് മുൻപ് നിക്ഷേപം തിരിച്ച് നൽകാൻ ഹൈക്കോടതി സിറ്റിംഗിൽ ധാരണയായിരുന്നു.
എന്നാൽ കഴിഞ്ഞ ഡിസംബർ 31 മുൻപെ നിക്ഷേപ പണം തിരിച്ച് നൽകാൻ ബാങ്കിന് കഴിഞ്ഞു. നൂറ് വർഷത്തിലധികം പ്രവർത്തന പാരന്പര്യവും മുപ്പതിനായിരത്തിലധികം അംഗങ്ങളും ഉൾപ്പെടുന്ന ബാങ്ക് തിരുനെല്ലി പഞ്ചായത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്.
തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളുടെ സാന്പത്തിക ആവശ്യത്തിന് ഉതകുന്ന പ്രവർത്തനങ്ങളുമായാണ് ബാങ്ക് മുന്നോട്ട്പോകുന്നതെന്നും ജനങ്ങളുടെ വിശ്വാസം എല്ലാ കാലത്തും കാത്ത് സൂക്ഷിക്കുമെന്നും ബാങ്ക് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സി.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് സി.കെ. പുരുഷോത്തമൻ, ഡയറക്ടർമാരായ ഐ.എസ്. സ്റ്റീഫൻ, പി.എം. അബ്ദുൾ നാസർ, സെക്രട്ടറി പി.ആർ. ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : nattu vishesham investments returned