വിഴിഞ്ഞം: 2025-നെ യാത്രയാക്കി പുതുവർഷത്തെ വരവേൽക്കാൻ സഞ്ചാരികളുടെ പറുദ്ദീസയായ കോവളത്ത് ഇന്ന് ആയിരങ്ങൾ ഒത്തു ചേരും. അവസാന ദിനത്തിലെ സൂര്യന്റെ ചെങ്കിരണങ്ങൾ അറബിക്കടലിൽ താഴുന്നതു മുതൽ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12 മണി വരെ തുടരും. യാത്ര അയക്കാനും പുതുവർഷത്തെ സ്വീകരിക്കലിനും ശിങ്കാരിമേളത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയുണ്ടാകും.
ഇന്നു വൈകുന്നേരം അഞ്ചുമുതൽ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ ഹൗവ്വാബീച്ചിൽ നിന്നാരംഭിക്കുന്ന താള- മേള ഘോഷയാത്ര ലൈറ്റ്ഹൗസ് ബീച്ചും പരിസരവും ചുറ്റിയടിച്ച് സഞ്ചാരികളെ പുതുവർഷവരവ് അറിയിക്കും. ഉച്ചമുതൽ ആരംഭിക്കുന്ന സഞ്ചാരികളുടെ വരവ് രാത്രി പന്ത്രണ്ടു വരെ തുടരും. ഈ സമയത്തിനുള്ളിൽ ജനനിബിഡമാകുന്ന ബീച്ചും പരിസരവും ആഘോഷത്തിമിരപ്പിലാകും.
12 മണിക്ക് പുതുവർഷവരവ് അറിയിച്ച് സമീപത്തെ ഹോട്ടലുകളിൽനിന്നും ടൂറിസംവകുപ്പ് ഒരുക്കുന്നതുമായ പൂത്തിരികൾ ആകാശത്ത് പൊട്ടിച്ചിതറുന്നതോടെ ആഘോഷത്തിന് വിരാമമാകും. പുതുവർഷത്തെവരവേൽക്കാനെത്തിയ ആയിരങ്ങളുടെ സുരക്ഷയാത്രക്കുള്ള മുന്നറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങും. അര മണിക്കൂറിനുള്ളിൽ ബീച്ച് ഏറെക്കുറെ ശൂന്യമാകും. നാടിന്റെ നാനാ ദിക്കിൽനിന്ന് ഒഴുകിയെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ നിയമപാലകരുടെ ഒരുവൻ പട തന്നെയുണ്ടാകും. നിയന്ത്രണംവിട്ട് കളിക്കുന്നവരെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ ചാരക്കണ്ണുകളുമായി നിരീക്ഷണ കാമറകളുണ്ടാകും.
മഫ്ടിയിലും യൂണിഫോമിലുമായുള്ള പോലീസിനുപരി കുതിരപ്പോലീസും ബീച്ചിലുട നീളം റോന്തുചുറ്റും. പ്രകാശം പരത്താൻ ലൈറ്റുകളും വാച്ച് ടവറുകളും കൺട്രോൾ റൂമും എല്ലാം പുതുവർഷപ്പിറവികാണാൻ എത്തുന്നവരുടെ സുരക്ഷക്കായുണ്ടാകും. ഇന്നു രാവിലെ മുതൽ കോവളം ഉൾപ്പെടെയുള്ള മേഖലയിൽ മദ്യപാനികളെയും സാമൂഹ്യ വിരുദ്ധരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടാൻ പോലീസിന്റെയും എക്സൈസ് അധികൃതരുടെയും കർശന വാഹന പരിശോധന തുടരും.
അധികൃതരുടെ കണ്ണു വെട്ടിച്ചു കടക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താനും സംവിധാനമുണ്ട്. കടലിൽ ഇറങ്ങുന്നവരുടെ ജീവൻ രക്ഷക്കായി ലൈഫ് ഗാർഡുമാരും ജാഗരൂകരായി 24 മണിക്കൂറും രംഗത്തുണ്ടാകും. കോവളത്തിനൊപ്പം അടിമലത്തുറയിലും പൂവാർ പൊഴിക്കരയിലും പുതുവർഷ ആഘോഷമുണ്ടാകും. പൊഴിക്കരയിൽ രാത്രി കർശന നിയന്ത്രണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Tags : nattu vishesham Kovalam New Year Thousands will arrive