അടൂർ: മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തേ തുടർന്ന് ഒരാൾക്ക് വെട്ടേൽക്കുകയും
അഞ്ച് പേർക്ക് കമ്പിവടി കൊണ്ടും മറ്റും മർദനമേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അടൂർ പെരിങ്ങനാട് മേലൂട് വായനശാല ജംഗ്ഷനിൽ പ്ലാംതടത്തിൽ വീട്ടിൽ പി.എസ്.ഷൈൻ കുമാർ (37), മണക്കാല തുവയൂർ വടക്ക് ദിവ്യാ സദനത്തിൽ ജി. ദീപു (36), നൂറനാട് തത്തമുന്ന പടനിലം വൃന്ദാവനംവീട്ടിൽ ആർ.രാജേഷ് കുമാർ(36) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മണക്കാല അയണിവി നഗറിൽ ദിപിൻ മുധുവിനാണ് വെട്ടേറ്റത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സഹോദരൻ ദിലീപ് സുഹൃത്തുക്കളായ ജിജു,ശരത്, അനന്ദു, പ്രശാന്ത് എന്നിവർക്കാണ് കമ്പിവടി കൊണ്ടും മറ്റും മർദനമേറ്റത്.
മണ്ണെടുപ്പ് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 11ന് മണക്കാല അന്തിച്ചിറ പള്ളിമുക്ക് ഭാഗത്താണ് സംഘർഷമുണ്ടായത്. ബദാംമുക്കിനു സമീപത്തെ വസ്തുവിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
ദിലീപിന്റെ സുഹൃത്തായ ജിജു ബദാമുക്കിനും പള്ളിമുക്കിനുമിടയിലുള്ള പുരയിടത്തിന്റെ ഉടമയുമായി മണ്ണെടുപ്പിനു കരാർ ഏർപ്പെട്ടിരുന്നു. എന്നാൽ ഈ സ്ഥലത്തു നിന്ന് മണ്ണെടുക്കരുതെന്ന് ദീപു ഭീഷണിപ്പെടുത്തിയതിനെ തുടർന്നുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ സ്ഥലത്തു നിന്നും വാഹനത്തിൽ കടന്നു കളഞ്ഞു. തുടർന്ന് ഒട്ടേറെ സിസിടിവി കാമറകൾ നിരീക്ഷിച്ച ശേഷം കുമളിയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ പിടികൂടുകയായിരുന്നു.
അടൂർ എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്ഐ അനൂപ് രാഘവൻ,ശ്യാംകുമാർ,ബൈജു അറസ്റ്റിന് നേതൃത്വം നൽകി.