വടശേരിക്കര: ജനവാസ മേഖലയിൽ മാസങ്ങളായി ഭീതി പരത്തിയ കടുവ ഒടുവിൽ കുടുങ്ങി. ഞായറാഴ്ച കുന്പളത്താമൻ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഒരു ആടിനെ കൊന്നിരുന്നു. ആടിനെ ഭാഗികമായി ഭക്ഷിച്ചശേഷം ഉപേക്ഷിച്ച ജഡം കൂട്ടിൽ വച്ചാണ് കടുവയെ കുടുക്കിയത്.
ഇന്നലെ രാവിലെ പുറത്തിറങ്ങിയ കടുവ ആടിനെ ഭക്ഷിക്കാനുള്ള ശ്രമത്തിൽ കൂട്ടിൽ കയറുകയായിരുന്നു. എട്ടോടെയാണ് കടുവ കൂട്ടിലകപ്പെട്ട വിവരം പുറംലോകം അറിയുന്നത്. ഉടൻതന്നെ വനപാലകരും സ്ഥലത്തെത്തി. കഴിഞ്ഞ ഒക്ടോബർ 27നാണ് വനംവകുപ്പ് കുന്പളത്താമണ്ണിൽ കൂട് സ്ഥാപിച്ചത്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം കാണുകയും വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പലപ്പോഴായി പതിഞ്ഞുവെങ്കിലും കൂട്ടിൽ കയറാൻ തയാറായിരുന്നില്ല.
നേരത്തേ കുന്പളത്താമൺ ജംഗിൾ ഫാമിലെ പോത്തിനെയാണ് കടുവ വേട്ടയാടിയത്. പിന്നീട് കഴിഞ്ഞയാഴ്ച പകൽ പുറത്തിറങ്ങിയ കടുവ സമീപത്തെ ഒരു വീട്ടിൽ നിന്നും വളർത്തു നായയെ പിടിച്ചുകൊണ്ടുപോയി. ഇതോടെ ഏറെ ഭീതിയിലായിരുന്നു പ്രദേശവാസികൾ. വനംവകുപ്പ് പട്രോളിംഗ് സംഘം പലതവണ എത്തുകയും കാടുകയറി പരിശോധന നടത്തുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. കടുവയുടെ സാന്നിധ്യം കാരണം ആളുകൾ പുറത്തിറങ്ങാൻ മടിച്ചിരുന്നു.
കാട്ടാന, മ്ലാവ്, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള മേഖലയാണ് കുന്പളത്താമൺ. ഇതിനൊപ്പമാണ് വന്യമൃഗ സാന്നിധ്യവും പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വേട്ടയാടിയ ആടിനെ തേടി രണ്ടാംവരവ്
ഞായറാഴ്ച രാവിലെ 11.45 ഓടെ കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ ആടിനെയാണ് കടുവ പിടിച്ചത്. ആടിനെ തീറ്റുകയായിരുന്നു ഗുജറാത്ത് സ്വദേശിയായ ശിവയുടെ (23) തലയ്ക്ക് മുകളിലൂടെ ചാടിയെത്തിയ കടുവ ഇതിനെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ശിവ പിന്നാലെ ഓടിയെങ്കിലും കടുവ കാട്ടിൽ മറഞ്ഞു.
പിന്നാലെ വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ വനാതിർത്തിയോടു ചേർന്നുള്ള ഭാഗത്തുനിന്നും ആടിന്റെ ജഡം കിട്ടി. സാധാരണ നിലയിൽ കടുവ പിടികൂടുന്ന ഇരയെ മുഴുവൻ ആദ്യദിവസം ഭക്ഷിക്കാറില്ല. ഇതു മനസിലാക്കിയാണ് ആടിന്റെ ജഡാവശിഷ്ടങ്ങൾ കൂട്ടിനുള്ളിൽ വയ്ക്കാൻ തീരുമാനിച്ചത്.
ഇന്നലെ പുലർച്ചെ ഇര തേടി ഇറങ്ങിയ കടുവ ആടിന്റെ ജഡം കണ്ടതോടെ കൂട്ടിൽ കയറുകയായിരുന്നു. കെണിയിലായ കടുവ അപ്പോൾ ശൗര്യം പുറത്തെടുത്ത് രക്ഷപെടാൻ ശ്രമം നട്തിയെങ്കിലും ഫലമുണ്ടായില്ല. കടുവയെ ആദ്യം കാണാനെത്തിയവർക്കുനേരെ കൂട്ടിനുള്ളിൽ നിന്ന് ചീറിയടുക്കാൻ ശ്രമിച്ചു. ഷീറ്റു കൊണ്ട് മറച്ച് കടുവയുടെ കാഴ്ച വനംവകുപ്പ് പിന്നീട് മറയ്ക്കുകയായിരുന്നു.
വെറ്ററിനറി സർജൻ പരിശോധിച്ചു
ഉച്ചയോടെ കടുവയെ കൂടുമായി രാജാംപാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നീക്കി. വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ പരിക്കുകൾ കണ്ടെത്തി. ഒപ്പം കടുവയ്ക്ക് കാഴ്ചക്കുറവുള്ളതായും സ്ഥിരീകരിച്ചു. 12 വയസുള്ള കടുവ കാട്ടിൽ മറ്റൊരു കടുവയുമായി വഴക്ക് കൂടിയിട്ടുണ്ടാകാമെന്നാണ് നിഗമനം. കടുവയുടെ സ്വഭാവം അനുസരിച്ച് അധികാരപരിധി തർക്കമുള്ള മൃഗമാണ്.
അധികാരപരിധിയുടെ പേരിലുള്ള തർക്കത്തിൽ കാടുവിട്ട കടുവയാകാം ഇതെന്നാണ് വനംവകുപ്പ് നിഗമനം. കാട്ടിൽ ഇരതേടാൻ ബുദ്ധിമുട്ടും നേരിടുന്നുണ്ടാകാം. ഇക്കാരണത്താൽ ഉൾക്കാട്ടിൽ ഉപേക്ഷിച്ചാലും കടുവ ജനവാസ മേഖലയിലേക്ക് തിരികെ എത്താൻ സാധ്യതയുള്ളതിനാലാണ് മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രമോദ് നാരായൺ എംഎൽഎ അടക്കം രാജാംപാറയിലെത്തി വനപാലകരുമായി ചർച്ച നടത്തി. ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടിയ വനപാലകരെ എംഎൽഎ അഭിനന്ദിച്ചു.
കട്ടിക്കല്ലിൽ വന്യമൃഗ സാന്നിധ്യം; പുലിയെന്ന് നാട്ടുകാർ
മടന്തമണ്ണിനു സമീപം കട്ടിക്കല്ലിൽ പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ രാത്രിയിൽ മടന്തമൺ - കട്ടിക്കൽ - പരുവ റോഡിലൂടെ യാത്ര ചെയ്തവരാണ് ആദ്യം ഇത്തരം ഒരു മൃഗത്തെ കണ്ടതായി പറയുന്നത്. പിന്നീട് ഇന്നലെ പകലും കട്ടിക്കല്ലിൽ കാടുപിടിച്ചു കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലത്ത് അതിനെ കണ്ടതായി പറയുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തുമെന്ന് വനപാലകർ അറിയിച്ചു. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് വനപാലകർ പറഞ്ഞു.
Tags : nattu vishesham Kaduwa is trapped