മാരാമൺ കൺവൻഷനിലെ സുവിശേഷ സേവികാസംഘം പ്രത്യേക യോഗത്തിൽ ഡോ. മ്യൂസ് മേരി ജോർജ് പ്രസംഗിക്കുന്നു.
മാരാമൺ: ആകുലതകളും സങ്കീർണതകളും വേട്ടയാടപ്പെടുന്പോൾ ചേർത്തു നിർത്തി സ്പർശിക്കാൻ കഴിവുള്ള ഓരോ വാക്കുകളും വിടുതലിന്റെ ലോകത്തേക്ക് നയിക്കുമെന്ന് ഡോ. മ്യൂസ് മേരി ജോർജ്. മാരാമൺ കൺവൻഷനിൽ മാർത്തോമ്മാ സുവിശേഷ സേവികാസംഘം പ്രത്യേക യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു ഡോ. മ്യൂസ് മേരി.
ചില ബന്ധനങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതുവാതായനങ്ങളിലേക്ക് ക്ഷണിക്കുന്നതാണ് തിരുവചനം. ചേര്‍ത്തുവയ്ക്കലുകള്‍ വെര്‍ച്വല്‍ ലോകത്തേക്ക് മാത്രം പരിമിതപ്പെടുമ്പോള്‍ അനാഥത്വം അന്യമാക്കുന്ന, നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ഇറങ്ങിച്ചെല്ലുന്ന സ്പര്‍ശനം ഇന്നത്തെ നമ്മുടെ കടമയാണ്.
കാഴ്ചകളെ പരിമിതപ്പെടുത്തുന്ന കൂന് എന്ന അവസ്ഥയെ വിശ്വാസത്തിന്റെ ഇടപെടലുകളിലൂടെ ഈശോ സൗഖ്യമാക്കിയെങ്കിൽ സ്പർശനങ്ങള്‍കൊണ്ട് സ്നേഹത്തിന്റെ ദാരിദ്ര്യം നിര്‍മാർജനം ചെയ്യേണ്ടത് വിശ്വാസികളുടെ കടമയാണ്. സാമൂഹിക ഇടങ്ങളിലും പരിസരങ്ങളിലും അരികുവത്കരണവും ജാതിയും മതവും സാമ്പത്തികവുമൊക്കെ അളവുകോലായി മാറുമ്പോള്‍ അത്തരത്തിലുള്ള ഉച്ചനീചത്വങ്ങളെ തുടച്ചുമാറ്റുന്ന സാമൂഹിക വിപ്ലവമാണ് സ്പര്‍ശനം.
അസാധ്യതകളുടെ ലോകത്ത് സാധ്യതകളുടെ പുതുചരിതം ചില ചേര്ത്തുനിര്ത്തലുകളിലൂടെ നമുക്ക് സാധ്യമാകണം. അതിലൂടെയാണ് യഥാർഥമായ നിവര്‍ന്ന് നില്ക്കലുകള് സാധ്യമാകുന്നതെന്ന് മ്യൂസ് മേരി ജോർജ് ചൂണ്ടിക്കാട്ടി. സേച്ഛാധിപത്യം നിറഞ്ഞ ഭരണപരിസരത്തെയും പ്രകൃതിയെയും ഭൂമിയെയും നിവര്‍ന്ന് നില്ക്കുവാന് പ്രേരിപ്പിക്കുന്ന ശബ്ദമായി നമുക്ക് മാറുവാന്‍ സാധിക്കണം.
ജീവിതത്തിന്റെ പതിവുകള്‍ വികലമാകുമ്പോള്‍ നിവര്ന്നുള്ള, നിവരുകയും ചെയ്യുന്ന ഇടപെടലുകള്‍ നമ്മുട പതിവുകളായി മാറണം. സ്ത്രീകള്‍ യഥാർഥമായ മാറ്റത്തിന്റെ ചാലകശക്തികളാണ്, നമ്മുടെ അറിവും ജ്ഞാനവും സംസാരങ്ങളിലേക്ക് സഞ്ചരിക്കണം, അതിലൂടെ കേള്‍വികളിലേക്കും വളഞ്ഞുപോയ ജീവിതങ്ങളെ താങ്ങിനിര്‍ത്തുന്ന പുതിയ വഴികളെ തുറക്കുന്ന പ്രവൃത്തികളുണ്ടാകണം.
വിശ്വാസത്തിലൂടെ ഇടങ്ങള്‍ രൂപപ്പെടണം, ആ ഇടങ്ങളില്‍ വിശ്വാസത്തിന്റെ ആഴത്തിലുള്ള വിടുതികള് സാധ്യമാകണം. കൂനിയ ജീവിതങ്ങള്‍ക്ക് അപ്പോള്‍ പുതിയ കാഴ്ചകള്‍ സാധ്യമാകും. കരച്ചില് രാപാര്‍ക്കുന്ന സന്ധ്യകളും ഒരിക്കൽപോലും ആനന്ദനദികളില് മുങ്ങിനിവരാന്‍ കഴിയാതെപ്പോകുന്ന പകലിന്റെ എരിയുന്ന നട്ടുച്ചയുടെ നിലവിളികള്‍ ഉണ്ടാകാറുണ്ട്.
ദൂരത്തുള്ള വിളികളുണ്ട്, നല്ല നീരുറവുള്ള വെള്ളം പിടിച്ചു നിര്‍ത്തുന്ന ഫലപുഷ്ടിയുള്ള മണ്ണായി മാറുകയും അതുവഴി ആനന്ദനദി ഒഴുകുകയും ചെയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യമാകേണ്ടതെന്നും ഡോ. മ്യൂസ് മേരി ജോർജ് അഭിപ്രായപ്പെട്ടു. സേവികാസംഘം പ്രസിഡന്റ് തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.