ശോച്യാവസ്ഥയിലായ കിള്ളിച്ചിറ.
കാട്ടാക്കട: പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസായിരുന്ന കിള്ളിച്ചിറ നാശത്തിലേക്ക്. 50 സെന്റ് വരുന്ന ചിറ ലക്ഷങ്ങൾ മുടക്കി രണ്ടുവർഷം മുമ്പ് നവീകരിച്ചിരുന്നു. എന്നാൽ നിലവിൽ സംരക്ഷണമില്ലാത്തതിനാൽ മാലിന്യവും ചെളിയും പായലും നിറഞ്ഞു ശോച്യാവസ്ഥയിലായി. ചെറിയ തോടുകൾവഴി ചിറയിലേക്കു വലിയതോതിൽ മാലിന്യം എത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
ശുചിമുറി മാലിന്യവും രാസലായിനികൾ ഉൾപ്പെടെയുള്ളവ കലർന്ന വെള്ളവും ചിറയിലേക്ക് ഒഴുകിയെത്തിയതോടെ കുളത്തിലെ മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾ ചത്തുപൊങ്ങി. ഇതോടെ കുളത്തിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായി. തുടർന്നു നാട്ടുകാർ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വേനലിൽ ഒരു പ്രദേശത്തെ ജനങ്ങളുടെ ആശ്രയമായിരുന്നു കിള്ളിച്ചിറ.
സ്വകാര്യഭൂമികൾവരെ വൃത്തിയാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്കാർ പഞ്ചായത്ത് വക കുളങ്ങളെ മറക്കുകയാണ്. ഇതിനാൽതന്നെ കുടിവെള്ളത്തിനായി പരക്കം പായേണ്ട അവസ്ഥയാണുള്ളതെന്നും നാട്ടുകാർ ആരോപിക്കുന്നു.