പാലോട്ടുപള്ളി-കോളാരി-വെമ്പടി റോഡിൽ നവീകരണ പ്രവൃത്തി തുടങ്ങിയ ഭാഗം.
മട്ടന്നൂർ: പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നിരവധിയായിട്ടും പാലോട്ടുപള്ളി, കോളാരി, വെമ്പടി മേഖലയിലെ നാട്ടുകാരുടെ യാത്രാദുരിതം ഒഴിയുന്നില്ല. റോഡുകൾ മിക്കതും തകർന്നതോടെ കുഴികൾ താണ്ടിയാണ് വർഷങ്ങളായി ഇവരുടെ യാത്ര. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിനിറഞ്ഞും റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡുകൾ നവീകരിക്കുമെന്ന പ്രഖ്യാപനവും ചർച്ചകളും മുറപോലെ നടക്കുമ്പോഴും യാത്ര പ്രയാസകരമായി തുടരുകയാണ്.
ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും പാലോട്ടുപള്ളി-കോളാരി-വെമ്പടി-നിടിയാഞ്ഞിരം റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.
നിടിയാഞ്ഞിരം ഭാഗത്താണ് പ്രവൃത്തി തുടങ്ങിയിട്ടുള്ളത്. ഏതാനും കലുങ്കുകളുടെ പ്രവൃത്തി മാത്രമാണ് രണ്ടുവർഷത്തിനിടെ പൂർത്തിയായത്. ഭൂവുടമകളുമായുള്ള തർക്കങ്ങളും വൈദ്യുത തൂണുകൾ മാറ്റുന്നതിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിലുള്ള കാലതാമസവുമടക്കം പ്രതിസന്ധികൾ നിരവധിയായിരുന്നു.
പാലോട്ടുപള്ളി മുതൽ വെമ്പടി-പരിയാരം-കോളാരി-നിടിയാഞ്ഞിരം വരെയുള്ള 5.7 കിലോമീറ്റർ റോഡ് 8.43 കോടി രൂപ ചെലവഴിച്ചാണ് വീതികൂട്ടി നവീകരിക്കുന്നത്. 2023 ഒക്ടോബർ 10നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
റോഡിന് സ്ഥലം വിട്ടുനൽകുന്നതിനെതിരേ ഏതാനും ഭൂവുടമകൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്. മാസങ്ങൾക്ക് മുമ്പ് പ്രവൃത്തി വേഗത്തിലാക്കുന്നതിനായി കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചുചേർത്തിരുന്നു.
തലശേരി-കൂർഗ് റോഡിനെയും നടുവനാട്-ശിവപുരം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂർ വിമാനത്താവളം, പൂങ്കോട്ടുംകാവ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാലുകാച്ചിപ്പാറ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകും.
ഈ റോഡിനോട് ചേർന്നുള്ള ശിവപുരം-പരിയാരം-കായലൂർ റോഡും ഏറെ നാളായി ശോച്യാവസ്ഥയിലാണ്. നിരവധിപേർ ആശ്രയിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ ബജറ്റിൽ റോഡിന്റെ നവീകരണത്തിന് രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്
.തെരഞ്ഞെടുപ്പ് കാലത്ത് റോഡുകളെച്ചൊല്ലി രാഷ്ട്രീയ ആരോപണങ്ങളും കൊഴുക്കുകയാണ്. യുഡിഎഫ് ഭരണം വന്നാൽ യാത്രാദുരിതം മാറുമെന്ന് കാണിച്ച് യുഡിഎഫ് പ്രവർത്തകർ പാലോട്ടുപള്ളി-വെമ്പടി റോഡിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, റോഡ് നവീകരണത്തിന് എംഎൽഎ ഉൾപ്പടെയുള്ളവരുടെ ഇടപെടൽ വിശദീകരിക്കുന്ന ബോർഡ് എൽഡിഎഫും സ്ഥാപിച്ചിട്ടുണ്ട്.