പത്തനാപുരം : പത്തനാപുരം നഗരത്തിന്റെ മുഖഛായ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസൗന്ദര്യവത്കരണപദ്ധതി നടപ്പിലാക്കിയെങ്കിലും ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ പദ്ധതി പാളി. ചെടികൾക്ക് ആവശ്യമായ വെള്ളം നൽകാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ കൂട്ടത്തോടെ കരിഞ്ഞു തുടങ്ങിയിരിക്കുന്നു.
ലക്ഷങ്ങൾ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.ചെടികൾ നനയ്ക്കാൻ സ്ഥാപിക്കേണ്ടിയിരുന്ന ഡ്രിപ്പ് ഇറിഗേഷൻ നടപ്പാക്കാത്തതും കാര്യക്ഷമമായ സംരക്ഷണമില്ലാത്തതും പദ്ധതിക്കു തിരിച്ചടിയായി.
കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്താണ് നഗരസൗന്ദര്യവത്കരണത്തിനു തുടക്കംകുറിച്ചത്. രണ്ടുവർഷംമുൻപ് വിഭാവനംചെയ്ത പദ്ധതി എങ്ങുമെത്താതാകുകയും കല്ലുംകടവ് പാലം നഗരത്തിന്റെ വികൃതമുഖമാകുകയും ചെയ്തതോടെയാണ് പദ്ധതിക്കായി മുറവിളി ഉയർന്നത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ എംഎൽഎ ഫണ്ടും പഞ്ചായത്തുവിഹിതവും ഉപയോഗിച്ചു പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.
ഏകദേശം 50 ലക്ഷം രൂപ അടങ്കൽ പ്രതീക്ഷിച്ച പദ്ധതിക്കായി ആദ്യഘട്ട ഫണ്ട് ഉപയോഗിച്ച് കല്ലുംകടവുമുതൽ ചെമ്മാൻപാലംവരെയുള്ള പുനലൂർ-മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലെ മുക്കാൽഭാഗത്തും ചെടിച്ചട്ടികൾ സ്ഥാപിച്ചു.
ചെടികൾ വച്ചതു മാസങ്ങൾക്കുമുൻപാണ്. പൂർണമായി ചെടികൾ നട്ടശേഷം നനയ്ക്കാൻ ഡ്രിപ്പ് ഇറിഗേഷൻ സ്ഥാപിക്കാനും തുടർപ്രവർത്തനങ്ങൾക്കുമായി എംഎൽഎ ഫണ്ടിൽനിന്നുള്ള 28 ലക്ഷം രൂപയും പഞ്ചായത്തുവിഹിതവും വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടത്. ഡ്രിപ്പ് ഇറിഗേഷനുള്ള പൈപ്പുകളും അനുബന്ധ സാമഗ്രികളും സ്ഥാപിക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുൻപാണ് പദ്ധതി ധൃതിപിടിച്ച് നടപ്പാക്കിയത്. വേനലായതോടെ ചെടികൾ നശിച്ചും തുടങ്ങി.
നനയ്ക്കാൻ ജീവനക്കാരനെ നിയോഗിച്ചെന്ന് അധികൃതർ പറയുന്നെങ്കിലും കാര്യക്ഷമമായില്ല. ഇത്രയും സ്ഥലത്തു ചെടികൾ ഉണങ്ങാതെ കാക്കാൻ വേനൽക്കാലത്ത് പലവട്ടം നനയ്ക്കേണ്ടിവരും.
ഇതിനു ഡ്രിപ്പ് ഇറിഗേഷൻ അനിവാര്യമാണ്. തുടക്കത്തിൽത്തന്നെ പദ്ധതി പാളിയതോടെ നിശ്ചിത സ്ഥലത്തെല്ലാം ചെടികൾ വയ്ക്കാതെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. കല്ലുംകടവ് പാലത്തിൽ പദ്ധതിയുടെ ഭാഗമായി ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടപ്പായിട്ടുമില്ല.
ആവശ്യമായ തുക ലഭിച്ച് പദ്ധതി പൂർത്തിയാക്കാനും തുടർപ്രവർത്തനവും പുതിയ പഞ്ചായത്ത് ഭരണസമിതി നടത്തേണ്ടതുണ്ട്. അതിനു സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന പഞ്ചായത്തിന് വാഗ്ദാനംചെയ്ത എംഎൽഎ ഫണ്ട് പൂർണമായി അനിവാര്യവുമാണ്.
Tags : nattu vishesham underway Pathanapuram