ചേര്‍ത്തല: കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യ കൊണ്ടുവരാനായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തു വരുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബറിന്റെ മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമാണ് യാഥാർഥ്യമാകാൻ പോകുന്നത്. 2027 സെപ്റ്റംബറിൽ ഹാർബർ നാടിന് സമർപ്പിക്കും. വലിയ കടൽത്തീരമുള്ള ആലപ്പുഴയ്ക്ക് ഹാർബറുകൾ കുറവാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ നാല് ഹാർബറുകളാണ് അനുവദിച്ചത്.
മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽനിന്നും സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണിതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഫ്ലാഗ് ഓഫ് കർമം മന്ത്രി സജി ചെറിയാനും മന്ത്രി പി. പ്രസാദും ചേർന്നു നിർവഹിച്ചു.
ഹാർബർ എന്‍ജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ ഇൻ ചാർജ് വി.കെ. ലോട്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, അർത്തുങ്കൽ ബസലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍, മത്സ്യ ബോർഡ് അംഗം ടി.എസ്. രാജേഷ്, തീരദേശ വികസന കോർപറേഷൻ മെംബർ പി.ഐ. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.
Tags : local nattuvishesham Saji Cherian