തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽവച്ച് പോലീസുകാരനെ ആക്രമിച്ച കേസിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ് പ്രകാശ്, സുർജിത് എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.
പോലീസുകാരനായ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ് വിനയ് പ്രകാശ്. അറസ്റ്റിലായവർക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം പോലീസുകാരനായ മിഥുൻ റോയിക്കെതിരേ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് എസിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസുകാരനെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിച്ചേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസമാണ് ചാക്കയിലെ മാളിൽ കൂട്ടുകാരനൊപ്പം ഷോപ്പിംഗിനെത്തിയ മിഥുനെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്നെത്തി മർദിച്ചത്. ഇക്കഴിഞ്ഞ പുതുവത്സരദിനത്തിൽ ശംഖുമുഖം ബീച്ചിൽ പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മർദനത്തിനു പിന്നിലെന്നാണു മിഥുൻ പരാതിയിൽ പറയുന്നത്.