ഉണ്ണി, ജിനു ബേബി എന്നിവർ.
പേരൂര്‍ക്കട: കോട്ടയ്ക്കകം രാജധാനി ബാറിലെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് ബാര്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു രണ്ടുപേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. പാല്‍ക്കുളങ്ങര മാനവ നഗര്‍ വയലില്‍ വീട്ടില്‍ ഉണ്ണി (24), കോട്ടയം വൈക്കം കൊള്ളുപുരയ്ക്കല് ഹൗസില്‍ ജിനു ബേബി (28) എന്നിവരാണ് പിടിയിലായത്.
ഒന്നാംപ്രതിയായ ഉണ്ണി ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന ബൈക്കിന്റെ ലോക്ക് പൊട്ടിച്ചശേഷം ഉരുട്ടി കിഴക്കേക്കോട്ട ഭാഗത്ത് എത്തിച്ചു. ജിനു ബേബി ഈ വാഹനത്തിന് 2500 രൂപ നല്‍കിയശേഷം വാഹനവുമായി സ്ഥലംവിട്ടു.
ജിനു പിന്നീട് വാഹനം പൊളിച്ച് യന്ത്രഭാഗങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിച്ചശേഷം അട്ടക്കുളങ്ങരയിലെ ഒരു സ്ക്രാപ് കടയില്‍ 5000 രൂപയ് ക്കു വില്‍പ്പന നടത്തി. ജിനു ബേബിക്കെതിരേ എറണാകുളം ജില്ലയില്‍ നിരവധി മോഷണക്കേസുകളുണ്ട്. വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഫോര്‍ട്ട് സിഐ എസ്.ബി. പ്രവീണ്‍, എസ്ഐമാരായ അനു എസ്. നായര്‍, സുജോ ജോര്‍ജ് ആന്റണി, എഎസ്ഐ സിജുമോന്‍, സിപിഒമാരായ സുനില്‍കുമാര്‍, ഗിരീഷ്, ഷിബു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.