കോലഞ്ചേരി: കുന്നത്തുനാട് എംഎൽഎയുടെ മണ്ഡലതല വികസന രേഖയെച്ചൊല്ലി വിവാദം കൊഴുക്കുന്നു. മണ്ഡലത്തിൽ 2331 കോടി രൂപയുടെ വികസനം നടത്തിയതായാണ് രേഖയിൽ സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ മണ്ഡലത്തിന് പുറത്തുള്ള പദ്ധതികൾക്കുൾപ്പെടെ ജനറൽ വിഭാഗത്തിൽ അനുവദിച്ച തുക മണ്ഡല വികസന രേഖയിൽ ഉൾപ്പെടുത്തി നവമാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തെ ചോദ്യം ചെയ്ത് യുഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി രംഗത്തുവന്നു.
ആലുവ-മൂന്നാർ റോഡിന് 653 കോടി രൂപ അനുവദിച്ചതായാണ് വികസന രേഖയിൽ പറയുന്നത്. എന്നാൽ മണ്ഡലം വഴി 6 കിലോമീറ്റർ മാത്രമാണ് റോഡ് കടന്ന് പോകുന്നത് എന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, ദേവികുളം എംഎൽഎമാർ ഉൾപ്പെടുന്ന മണ്ഡലങ്ങൾ വഴി കടന്നുപോകുന്ന റോഡിന് അനുവദിച്ച തുക കുന്നത്തുനാടിന്റെ മാത്രം വികസനമാകുന്നത് എങ്ങനെയെന്നാണ് യുഡിഎഫിന്റെ ചോദ്യം.
ആറ് ബൈപാസുകൾക്കായി 2023-ലെ ബജറ്റിൽ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വികസന രേഖയിൽ പറയുമ്പോൾ, ആറ് ബൈപാസുകൾക്കായി അനുവദിച്ച തുക എങ്ങനെ കുന്നത്തുനാടിന്റെ കണക്കിൽ വരുമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
വൈദ്യുത വകുപ്പ് പദ്ധതികൾക്കായി 197 കോടി രൂപ അനുവദിച്ചതായി വികസന രേഖ പറയുമ്പോൾ കെഎസ്ഇബി ഫണ്ട് 140 നിയോജക മണ്ഡലങ്ങളിലും ബോർഡ് നൽകുന്നതാണെന്നും അതിൽ എംഎൽഎമാർക്ക് ഒരു റോളുമില്ലെന്നും യുഡിഎഫ് പറയുന്നു.
ജലവിഭവ വകുപ്പ് പദ്ധതികൾക്കായി 420 കോടി രൂപ അനുവദിച്ചതായി രേഖയിൽ പറയുമ്പോൾ മണ്ഡലത്തിൽ എവിടെയാണ് പദ്ധതി മൂലം കുടിവെള്ളം ലഭിച്ചതെന്നാണ് യുഡിഎഫിന്റെ മറുചോദ്യം. മഞ്ചേരിക്കുഴി, കോരൻകടവ് പാലങ്ങൾ മുൻ സർക്കാരുകളുടെ കാലയളവിലെ പദ്ധതിയാണെന്നും അത് വികസന രേഖയിൽ ഉൾപ്പെടുത്തിയത് അപഹാസ്യമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.
വാർത്ത സമ്മേളനത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സി.പി. ജോയി, കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ പട്ടിമറ്റം ബ്ലോക് പ്രസിഡന്റ് കെ.വി. എൽദോ എന്നിവർ പങ്കെടുത്തു.