പുതുയുഗയാത്ര പാലായില്‍ എത്തിയപ്പോള്‍ ജാഥാ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രവര്‍ത്തകര്‍ തോളിലേറ്റി വേദിയിലേക്കാന
കോട്ടയം: യുഡിഎഫിനും പ്രവര്‍ത്തകര്‍ക്കും ആവേശം പകര്‍ന്ന് ജില്ലയില്‍ വിസ്മയമായി പുതുയുഗയാത്ര. നമ്മുടെ കേരളത്തെ വീണ്ടെടുക്കാന്‍ എന്ന മുദ്രവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ജാഥ എന്നതിനപ്പുറം ജനങ്ങളെ കേട്ടും നിര്‍ദേശങ്ങള്‍ സ്വീകരിച്ചും നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ യാത്രയായി.
ഇടുക്കി ജില്ലയിലെ പര്യടനത്തിനു ശേഷം ഇന്നലെ രാവിലെ പാലായില്‍നിന്നു തുടങ്ങിയ സ്വീകരണം ഈരാറ്റുപേട്ടയും പൊന്കുന്നവും ചങ്ങനാശേരിയും പാമ്പാടിയും പിന്നിട്ട് കോട്ടയത്ത് എത്തിയപ്പോള്‍ രാത്രി വൈകി. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാനെത്തിയത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെയും നാട്ടുകാരെയും കൈവീശി അഭിവാദ്യം ചെയ്ത് സ്വീകരണ കേന്ദ്രത്തിലെത്തിയ പ്രതിപക്ഷ നേതാവിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തോളിലേറ്റിയാണ് വേദിയിലെത്തിച്ചത്.
തിരുനക്കരയില്‍ ചേര്‍ന്ന ആദ്യദിന സമാപന സമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. രണ്ടാംദിന പര്യടത്തില്‍ ഇന്നു രാവിലെ 9.30ന് ഏറ്റുമാനൂരിലും 11.30ന് കടുത്തുരുത്തിയിലും 12.30ന് വൈക്കത്തും ജാഥയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.
പുതുയുഗയാത്ര ഇന്ന്
ഏറ്റുമാനൂര്‍ - പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനം - രാവിലെ 9.30ന്
കടുത്തുരുത്തി - കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനം - രാവിലെ 11ന്, വൈക്കം - ബോട്ട് ജെട്ടി മൈതാനം - ഉച്ചയ്ക്ക് 12.30ന്. (തുടര്‍ന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക്)
കുരിശുപള്ളിയില്‍ പ്രാര്‍ഥനയോടെ തുടക്കം
രാവിലെ 10ന് പാലാ കുരിശുപള്ളി കവലയിലെത്തി പ്രതിപക്ഷ നേതാവ് കുരിശുപള്ളിയില്‍ നേര്‍ച്ചയിട്ടു പ്രാര്‍ഥിച്ചാണ് ജാഥ ആരംഭിച്ചത്. തുടര്‍ന്ന് ആശുപത്രി കവലയില്‍നിന്ന് എത്തിച്ചേര്‍ന്ന റാലിക്കൊപ്പമുണ്ടായിരുന്ന തുറന്ന വാഹനത്തില്‍ കയറി. മാണി സി. കാപ്പന് എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവും സതീശനൊപ്പം വാഹനത്തിലുണ്ടായിരുന്നു. ജാഥാ ക്യാപ്റ്റനും നേതാക്കളും സമ്മേളന നഗരിയായ പുഴക്കര മൈതാനത്ത് എത്തിയപ്പോൾ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സതീശനെ വേദിയിലെത്തിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചതിനു പിന്നാലെ വി.ഡി. സതീശന് പ്രസംഗിച്ചു.
ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളിയില്‍
പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലെത്തിയ ജാഥയ്ക്ക് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആവേശ സ്വീകരണമാണ് നല്‍കിയത്. ആലാംപള്ളിയില്‍ നിന്നും ജാഥയെ സ്വീകരിച്ചാനയിച്ചു. പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച സതീശന് ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ വികസന പദ്ധതികള്‍ എടുത്തുപറഞ്ഞു.
കേരളത്തിന്റെ പ്രതീക്ഷ യുഡിഎഫിൽ: ശശി തരൂര്‍
കോട്ടയം: കേരള മോഡല്‍ കടത്തിന്റെ മോഡലായെന്നും വെറും കടംവാങ്ങല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡോ. ശശി തരൂര്‍ എംപി. പുതുയുഗ യാത്രയുടെ ജില്ലയിലെ ആദ്യദിന പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍. കേരളത്തിന്റെ പ്രതീക്ഷ യുഡിഎഫിലാണ്. യുഡിഎഫ് വന്നാല്‍ നിക്ഷേപ സൗഹൃദവും സംരക്ഷണവും നല്‍കും. ഇതിനായി ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കും. ഇത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രിയും എഐസിസി നിരീക്ഷകനുമായ കെ.ജെ.ജോര്‍ജ്, എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, വി.കെ. ശ്രീകണ്ഠന്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്ത്, യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദീപികയെ പരാമര്‍ശിച്ച് ശശി തരൂര്‍
കോട്ടയം: മലയാളത്തിന്റെ ആദ്യപത്രമായ ദീപികയെ പരാമര്‍ശിച്ച് ഡോ. ശശി തരൂര്‍. അക്ഷര നഗരിയായ കോട്ടയത്തെക്കുറിച്ച് പറഞ്ഞാണ് ശശി തരൂര്‍ പ്രസംഗം ആരംഭിച്ചത്. അക്ഷരനഗരം, കേരളത്തിലെ ആദ്യ കലാലയമായ സിഎംഎസ് കോളജ് എന്നിവ പറഞ്ഞതിനു ശേഷം മലയാളത്തിലെ ആദ്യ പത്രമായ ദീപികയുടെ കേന്ദ്രമാണ് കോട്ടയമെന്നും ശശിതരൂര്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജില്ലയാണ് കോട്ടയമെന്നും ഇന്ത്യയുടെ പ്രഥമ പൗരനായ കെ.ആര്. നാരായണനെ സംഭാവന ചെയ്യാനും കോട്ടയത്തിനു കഴിഞ്ഞെന്നു ശശി തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍
പണം നിറയ്ക്കും: വി.ഡി. സതീശന്
കോട്ടയം: ഇടതു ഭരണത്തില്‍ പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് യുഡിഎഫ് വന്നാല്‍ പണംകൊണ്ടു നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയുടെ കോട്ടയത്തെ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്. ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ നെഞ്ചിലേറ്റിയ മുന്നണിയാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പില്‍ ഇടതു ഭരണത്തിന് അന്ത്യം കുറിക്കും. യുഡിഎഫിന്റെ പുതുയുഗപ്പിറവി ഉണ്ടാകും. ഇരുണ്ടകാലം എന്നു പറഞ്ഞ് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണം കഴിഞ്ഞ 10 വര്‍ഷത്തിനാണ് ചേരുന്നതെന്നും സതീശന് കുറ്റപ്പെടുത്തി. ഇടതു ഭരണം കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ആറുലക്ഷം കോടി ബാധ്യത കേരളത്തിന്റെ തലയില്‍ കെട്ടിവച്ചിട്ടാണ് ഈ സര്‍ക്കാര്‍ ഭരണം വിട്ടുപോകുന്നത്.
ഇന്ത്യയില്‍ വിലക്കയറ്റമുളള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. വിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയ്ക്ക് കോടിക്കണക്കിനു രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. ആശുപത്രികളില്‍ മരുന്നില്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണ്. അഞ്ചു വര്‍ഷക്കാലമാണ് വയറ്റില്‍ കത്രിക കിടന്നത്. യുഡിഎഫ് വന്നാല്‍ ആരോഗ്യകേരളത്തെ ആരോഗ്യവതിയാക്കും. യുഡിഎഫ് സംഘടിപ്പിച്ച മെഡിക്കല്‍ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കും. നിക്ഷേപകരെ എയര്‍പോര്‍ട്ടില്‍ പോയി സ്റ്റേറ്റ് കാറില്‍ കൊണ്ടുവന്ന് എല്ലാ സഹായവും ചെയ്യും. എല്‍ഡിഎഫ് എവിടെ പരാജയപ്പെടുത്തിയോ അവിടെ യുഡിഎഫ് വിജയിപ്പിക്കും. എവിടെ തകര്‍ത്തോ അവിടെ യുഡിഎഫ് പുനര്ജനിപ്പിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
"റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ പാലാ സംരക്ഷിക്കും;
ചെയര്‍പേഴ്സണെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ട'
മാണി സി. കാപ്പൻ യുഡിഎഫിലെ പ്രമുഖ നേതാവാണെന്നും ഇത്തവണ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ പാലാ സംരക്ഷിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. ഭൂരിപക്ഷം വര്ധിപ്പിക്കില്ലേയെന്ന് പ്രവര്‍ത്തകരോട് പല തവണ ചോദിച്ച പ്രതിപക്ഷ നേതാവിന് യേസ് എന്നു മറുപടിയും ലഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവിനെതിരേയുള്ള സൈബര്‍ ആക്രമണത്തിനു നേരേയും സതീശന് രൂക്ഷമായി പ്രതികരിച്ചു.
ഞങ്ങളുടെ കൊച്ചാണ് ദിയാ ബിനുവെന്നും ഒറ്റതിരിഞ്ഞാക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് സദസ് പ്രസംഗത്തെ സ്വീകരിച്ചത്.
നട്ടുച്ച വെയിലത്തും ആവേശം ചോരാതെ
നിശ്ചയിച്ചതിലും വൈകി ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്‍കുന്നത്ത് ജാഥ എത്തുന്നത്. ഗവണ്മെന്റ് സ്കൂള്‍ ജംഗ്ഷനില്‍ നിന്നും മാലപ്പടക്കവും വാദ്യമേളങ്ങളും ചേര്‍ന്നുനിന്ന അന്തരീക്ഷത്തില്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. രാജേന്ദ്രമൈതാനത്തായിരുന്നു സമ്മേളനം. ആന്റോ ആന്റണി, ജിജി അഞ്ചാനി, ജി. ജീരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊന്‍കുന്നം ലീലാമഹല്‍ ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണവും തുടര്‍ന്ന് അല്പസമയത്തെ വിശ്രമത്തിനും ശേഷം അടുത്ത സ്വീകരണ കേന്ദ്രമായ ചങ്ങനാശേരിയിയിലേക്ക്.
"പൂഞ്ഞാറില്‍
എംഎല്‍എയെ
സ്വീകരിക്കാന്‍ താന്‍ എത്തും'
11.30ന് ഉച്ചവെയിലിന്റെ കാഠിന്യത്തിലാണ് ജാഥ ഈരാറ്റുപേട്ട വടക്കേക്കര പോലീസ് സ്റ്റേഷന് ജംഗ്ഷനിലെത്തിയത്. തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ സെന്‍ട്രല്‍ ജംഗ്ഷനിലെത്തിച്ചേര്ന്ന് പ്രതിപക്ഷ നേതാവിനെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്.
വേദിയിലെത്തിയ വി.ഡി. സതീശന് അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പൂഞ്ഞാറില്‍നിന്ന് ഒരു യുഡിഎഫ് എംഎൽഎ ഉണ്ടാവണമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നതായും പൂഞ്ഞാറിലെ യുഡിഎഫ് എംഎല്‍എയെ ഇതേപോലെ തോളിലേറ്റി സ്വീകരിക്കാന്‍ താന്‍ നേരിട്ടെത്തുമെന്നും പറഞ്ഞു.ആന്റോ ആന്റണി എംപി, ബെന്നി ബഹനാന് എംപി, ടോമി കല്ലാനി തുടങ്ങിയവര്‍ ഈരാറ്റുപേട്ടയില്‍ പ്രസംഗിച്ചു.