മേപ്പാടി: വെണ്ടർ ലൈസൻസ് പുതുക്കി നൽകാനോ പുതിയ ലൈസൻസ് അനുവദിക്കാനോ രജിസ്ട്രേഷൻ വകുപ്പ് തയാറാകുന്നില്ല. മേപ്പാടി മേഖലയിലെ ജനങ്ങൾക്ക് മുദ്രപ്പത്രം, റവന്യു സ്റ്റാന്പ് എന്നിവ കിട്ടാക്കനിയായി മാറി.
മേപ്പാടിയിലുണ്ടായിരുന്ന വെണ്ടർ ലൈസൻസി മരണപ്പെട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും പുതിയ ലൈസൻസ് അനുവദിക്കാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം.
മരിച്ച ലൈസൻസിയുടെ അനന്തരാവകാശികൾ ഉത്തരവാദിത്വം ഏറ്റെടുത്തു നടത്താൻ സന്നദ്ധരാണെങ്കിലും അവർക്ക് ലൈസൻസ് അനുവദിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണാക്ഷേപം. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പാണ് ലൈസൻസ് അനുവദിക്കേണ്ടത്.
ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളുടെ രജിസ്ട്രേഷനാണ് ഓണ്‍ലൈനാക്കിയത്. ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇപ്പോഴും മുദ്രപ്പത്രം ആവശ്യമാണ്. വടുവഞ്ചാൽ മുതൽ മേപ്പാടി വരെയുള്ള മേഖലകളിൽ മുദ്രപ്പത്രത്തിനായി ജനങ്ങൾ അലയുകയാണ്.
ഒരു മുദ്രപ്പത്രത്തിനോ ഒരു റവന്യു സ്റ്റാന്പിനോ വേണ്ടി കൽപ്പറ്റയിലെത്തണം. ബാങ്ക് ഇടപാടുകൾക്ക് ഒരു രൂപയുടെ ഒരു റവന്യു സ്റ്റാന്പ് വാങ്ങണമെങ്കിലും ടാക്സി വിളിച്ച് കൽപ്പറ്റയിൽ എത്തേണ്ട ഗതികേടിലാണ് ജനങ്ങൾ. ആധാരമെഴുത്തുകാരും ഇതേ ദുരിതം അനുഭവിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി പ്രദേശത്തുള്ളവർ മുദ്രപ്പത്രത്തിനായി അലയുന്നു. മേപ്പാടിയിലേക്ക് ഒരു വെണ്ടർ ലൈസൻസ് അനുവദിക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Local News Nattuvishesham Wayanad