തേഞ്ഞിപ്പലം: കേരളത്തിൽ വരാൽ മത്സ്യകൃഷിക്ക് ഭീഷണിയായി സ്നേക്ക് ഹെഡ് റാബ്ഡോ വൈറസ് രോഗം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനിയന്ത്രിത ഇറക്കുമതിയെത്തുടർന്ന് വൈറസ് രോഗം വ്യാപിച്ചതായാണ് കണ്ടെത്തൽ.
വരാൽ മത്സ്യവിത്തുകളിൽ രോഗ ബാധ സ്ഥിരീകരിച്ചതായും കരുതൽ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം ചെയർപേഴ്സണ് മത്സ്യവിത്ത് ഇൻസ്പെക്ടർമാർ മുഖേന കർഷകർക്കും വിപണന രംഗത്തുള്ളവർക്കും അടിയന്തര നിർദേശം നൽകിയിരിക്കുകയാണ്.
അണുവാഹകരായതും അസുഖ ബാധിതരായിട്ടുള്ളതുമായ വരാൽ വിത്തുകൾ യാതൊരു നിയന്ത്രണവുമില്ലാതെ സംസ്ഥാനത്ത് എത്തിപ്പെടുകയും കർഷകർക്ക് ലഭ്യമാകുകയും ചെയ്താൽ അപ്രകാരമുള്ള വിത്ത് മത്സ്യങ്ങൾ പൊതുജലാശയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും എത്തിപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും സംസ്ഥാനത്തെ തനത് വരാൽ മത്സ്യ മേഖലയിൽ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നുമാണ് മുന്നറിയിപ്പ്.
കേരള മത്സ്യവിത്ത് നിയമം 2015 ന്റെ അടിസ്ഥാനത്തിൽ അടിയന്തര നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നിർദേശം. ഇനിയൊരു നിർദേശം സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിൽ നിന്ന് ലഭ്യമാകുന്നത് വരെ കേരള മത്സ്യവിത്ത് നിയമപ്രകാരം രജിസ്ട്രേഷനും ലൈസൻസും നേടി പ്രവർത്തിക്കുന്ന വരാൽ വിത്തുത്്പാദന ഹാച്ചറികൾ, വരാൽ വിത്തുത്പാദന ഫാമുകൾ, വരാൽ വിത്തുപരിപാലന കേന്ദ്രങ്ങൾ എന്നിവർ യാതൊരു കാരണവശാലും ഇതര സംസ്ഥാനങ്ങളിൽനിന്ന് വരാൽ വിത്തുകൾ ഇറക്കുമതി ചെയ്യാനോ കർഷകർക്ക് വിതരണം ചെയ്യാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് വരാൽ ഉത്്പാദനം നടത്തുന്നവർ അതത് ജില്ലകളിലെ മത്സ്യവിത്ത് ഇൻസ്പെക്ടർമാരുമായി ബന്ധപ്പെട്ട് വിത്തുകളുടെ ഗുണനിലവാര പരിശോധന നടത്തി രോഗ ബാധ സാധ്യതയില്ലെന്ന് ഉറപ്പു വരുത്തണമെന്നും നിർദേശങ്ങൾ പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്നുമാണ് മുന്നറിയിപ്പ്.
Tags : Local News Nattuvishesham Malapuram