പുലിക്കാട്ടുകടവ് പാലം.
മാനന്തവാടി: പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് സംസ്ഥാനം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൈവരിച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാനന്തവാടി-പേര്യ റോഡിന്റെയും പുലിക്കാട്ടുകടവ് പാലത്തിന്റെയും ഉദ്ഘാടനം ഓണ്ലൈനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മേൽപാലങ്ങൾ, ഫ്ളൈഓവറുകൾ, ബൈപാസുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തിലും വികസനത്തിലും ഗണ്യമായ പുരോഗതിയാണ് നേടാനായത്. സംസ്ഥാനത്ത് കാർഷിക, ടൂറിസം മേഖലകൾക്ക് പുതിയ ഉണർവ് നൽകുന്ന മലയോര ഹൈവേ പദ്ധതി ഏകദേശം 1,200 കിലോമീറ്റർ നീളത്തിൽ 13 ജില്ലകളിലൂടെ കടന്നുപോകുന്നതാണ്. നിർമാണം പുരോഗതിയിലാണ്.
ഒന്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ മൂന്ന് റീച്ചുകൾ പൂർത്തിയായി. റോഡ് നവീകരണത്തിനുമാത്രം ഏകദേശം 35,000 കോടി രൂപയാണ് ഈ സർക്കാർ ചെലവഴിച്ചത്. ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പാക്കി.
ഇതിനകം 150 മേൽപാലങ്ങൾ നിർമിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തി. ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ നേരിട്ട് ധനസഹായം നൽകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സൽമ മോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്, പിഡബ്ല്യുഡി ബ്രിഡ്ജസ് എക്സിക്യുട്ടീവ് എൻജിനിയർ സി.എസ്. അജിത്, കെഎസ്ടിപി എക്സിക്യുട്ടീവ് എൻജിനിയർ ഒ. സുനിത തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടി പോസ്റ്റ് ഓഫീസിന് സമീപം ആരംഭിച്ച് വിമലനഗർ, മുതിരേരി, കുളത്തട, യവനാർകുളം, വാളാട്, മുള്ളൽ വഴി പേര്യ ജംഗ്ഷനിൽ അവസാനിക്കുന്നതാണ് മന്ത്രി നാടിന് സമർപ്പിച്ച 27 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ നേതൃത്വത്തിൽ ഇപിസി മോഡിൽ 102.8 കോടി ചെലവിലാണ് പ്രവൃത്തി നടത്തിയത്. തവിഞ്ഞാൽ-തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പുലിക്കാട്ടുകടവ് പാലം. മന്ത്രി ഒ.ആർ. കേളുവിന്റെ ഇടപ്പെടലിന്റെ ഫലമായി 12.5 കോടി രൂപയുടെ ഭരണാനുമതി പാലം പ്രവൃത്തിക്ക് ലഭിച്ചിരുന്നു. ബിഎംബിസി നിലവാരത്തിലുള്ള സമീപന റോഡും 150 മീറ്റർ പുഴയോര സംരക്ഷണ ഭിത്തിയും പാലത്തിനൊപ്പം പൂർത്തിയായി. നേരത്തേ തൂക്ക് മരപ്പാലമാണ് ഉണ്ടായിരുന്നത്.
Tags : Local News Nattuvishesham Wayanad