വരന്തരപ്പിള്ളി: കുറുമാലിപ്പുഴയിലെ അശാസ്ത്രീയമായ മണ്‍ചിറ നിര്‍മാണത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. വരന്തരപ്പിള്ളി തോട്ടുമുഖത്ത് നിര്‍മിക്കുന്ന ചിറയുടെ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമുയരുന്നത്.
പുഴയ്ക്കുകുറുകെ ഇരുവശങ്ങളിലും മണല്‍ചാക്ക് ഉപയോഗിച്ച് നിര്‍മിക്കുന്ന ചിറയില്‍ മണ്ണ് നിക്ഷേപിച്ചാണ് പണി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ പുഴയില്‍നിന്നെടുത്ത കല്ലുകൊണ്ടാണ് കരാറുകാര്‍ ചിറ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ചിറ സ്വാഭാവികമായി പൊട്ടാതിരിക്കുകയും പുഴയോരം വ്യാപകമായി ഇടിയാന്നും കാരണമാകും. വര്‍ഷക്കാലത്ത് ചിറപൊട്ടാതെ വരുന്നതോടെ സമീപപ്രദേശത്തെ പാടശേഖരങ്ങളില്‍ വെള്ളംകയറാനും സാധ്യതയേറെയാണ്.
ജലസേചനത്തിനും കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണുന്നതിനാണ് വര്‍ഷംതോറും പുഴയില്‍ മണ്‍ചിറകള്‍ നിര്‍മിക്കുന്നത്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ചിറകള്‍ നിര്‍മിക്കുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്ന തരത്തില്‍ ചിറ നിര്‍മിക്കുന്നതിലൂടെ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന ആരോപണമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിര്‍മിച്ച ചിറയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കാതെ പുഴയില്‍നിന്നെടുക്കുന്ന കല്ലുകളാണ് വീണ്ടും ഉപയോഗിക്കുന്നത്.
ഇതിലൂടെ കരാറുകാര്‍ക്ക് വന്‍ ലാഭമാണ്. ഇത്തരത്തില്‍ ചിറ നിര്‍മിക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്ത് പരിധിയിലായി കുറുമാലിപ്പുഴയില്‍ അഞ്ച് ചിറകളാണ് നിര്‍മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന താത്കാലിക മണ്ചിറകള്ക്കുപകരം സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.