ജോജി തോമസ്
നെല്ലിയാമ്പതി: വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള റോഡ് നവീകരണം എല്ലാവരെയും വലയ്ക്കുന്നു. നെല്ലിയാമ്പതിയിലെ ഊത്തുകുഴിയിൽ നിന്നും സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡിലെ 157 മീറ്റർ ദൂരം മാത്രമാണ് താത്കാലികമായി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. തകർന്നു കിടക്കുന്ന ഒന്നരക്കിലോമീറ്ററോളം നീളമുള്ള ഊത്തുകുഴി സീതാർകുണ്ട് റോഡ് 25 വർഷങ്ങൾക്കുശേഷമാണ് പഞ്ചായത്ത് നവീകരിക്കുന്നത്.
ഊത്തുകുഴി വരെ നിലവിൽ പൊതുമരാമത്ത് റോഡ് നവീകരിച്ചിട്ടുണ്ട്. ഊത്തുകുഴി മുതൽ സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡ് ടാർ ചെയ്ത് നന്നാക്കുന്നതിനുപകരം 157 മീറ്റർ ദൂരംമാത്രം കോൺക്രീറ്റ് ചെയ്ത് നവീകരിക്കാനാണ് പഞ്ചായത്ത് പദ്ധതിയിട്ടിട്ടുള്ളത്.
ഇതുകൊണ്ട് ഈ റോഡിന്റെ കാൽഭാഗത്തിൽ താഴെ മാത്രമേ നവീകരണം നടക്കുകയുള്ളൂ.
ഈ തുക ഉപയോഗിച്ച് ടാർ ചെയ്യുകയാണെങ്കിൽ ഈ ഒന്നര കിലോമീറ്റർ ദൂരവും ടാർ ചെയ്യാൻ കഴിയുമായിരുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഈ ചുരുങ്ങിയ ദൂരം കോൺക്രീറ്റ് ചെയ്യുന്നതിനായാണ് ഇന്നുമുതൽ 25 വരെ സീതാർകുണ്ട് റോഡ് അടച്ചിടുന്നത്.
കോൺക്രീറ്റ് റോഡ് നിർമ്മാണം രണ്ടുദിവസം കൊണ്ട് പൂർണമാകുമെങ്കിലും കോൺക്രീറ്റ് ഉറപ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കുന്നതിനായാണ് 20 ദിവസത്തോളം റോഡ് അടച്ചിടേണ്ടി വന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
പ്രധാന ടൂറിസം സീസണിൽ ദീർഘനാൾ ഹ്രസ്വദൂരം റോഡു പണിയുന്നതിനായി അടച്ചിടുന്നത് വിദൂര പ്രദേശങ്ങളിൽനിന്ന് എത്തുന്ന വിനോദസഞ്ചാരികൾക്കും വിളവെടുപ്പ് സീസൺ ആരംഭിച്ച തോട്ടം മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നു. കെഎസ്ആർടിസി യുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ഉല്ലാസയാത്ര വാഹനങ്ങൾക്കും ഇതോടെ ഈമാസം 25 വരെ സീതാർ കുണ്ടിലേക്കു പ്രവേശിക്കാനാവില്ല.
നെല്ലിയാമ്പതിയിലെ പ്രധാന റോഡുകളിലൊന്നും ചെയ്യാത്ത രീതിയിൽ കോൺക്രീറ്റ് റോഡ് നിർമിക്കുന്നതുമൂലം ലക്ഷങ്ങൾ പാഴാക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Tags : Unscientific nattuvishasham local news