ഉപദേശിക്കടവ് പാലം.
തിരുവല്ല: ഉപദേശിക്കടവ് പാലം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മേളന ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലുള്ള കടപ്ര, പരുമല നിവാസികളുടെഏറെക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. പമ്പാനദിക്കു കുറുകെ പാലം പണിതതോടെ തിരുവല്ല - മാന്നാര്‍ റോഡിന് സമാന്തരമായ പാതയായും ഇതു മാറി. പദ്ധതിയുടെ കരാറുകാരനായ മാത്യു കോരയെയും പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകളെയും ആദരിക്കും.
2019 -20 സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയ ഉപദേശിക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി 2019 ഡിസംബര്‍ ആറിന് 23.73 കോടിരൂപയുടെ ഭരണാനുമതിയും 2020 ജൂണ്‍ 15ന് സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാത്യു കോര എന്ന കരാറുകാരന് 2020 സെപ്റ്റംബറില്‍ കരാറില്‍ ഏര്‍പ്പെട്ട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.
പമ്പാനദിക്കു കുറുകെ മൂന്നു സ്പാനുകളും ഇരുകരകളിലുമായി 10 ലാന്‍ഡ് സ്പാനുകളും ഉള്‍പ്പെടെ 206.4മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലെ 1.5മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഉപദേശിക്കടവ് വരെയുള്ള അപ്രോച്ച് റോഡിന്റെ തുടര്‍ച്ചയായ 240 മീറ്റര്‍ ഗ്രാമീണ റോഡ് കൂടി ഉന്നത നിലവാരത്തില്‍ ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചിട്ടുണ്ട്.
അതിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥലവാസികള്‍ വിട്ടുനല്‍കിയതാണ്. ഇതിന്റെ തുടര്‍ച്ചയായി തിക്കപ്പുഴ വരെ ഉള്ള റോഡിന്റെ ബാക്കി ഭാഗം ഉന്നതനിലവാരത്തില്‍ നവീകരിക്കുന്നതിന് 10 കോടി രൂപ 2025- 26 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലുമാണ്.