കുമരനെല്ലൂർ
വടക്കാഞ്ചേരി: ചമയങ്ങളുടെയും ബഹുവർണ നിലപ്പന്തലുകളുടെയും വിസ്മയ കാഴ്ചവട്ടങ്ങളൊരുക്കിയ ഉത്രാളിക്കാവ് പൂരം ഇന്ന്. വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങൾ മത്സരബുദ്ധിയോടെ അണിയിച്ചൊരുക്കുന്ന പൂരച്ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ പതിനായിരങ്ങൾ ഇന്ന് ഉത്രാളിപ്പാടത്തെത്തും.
ക്ഷേത്രച്ചടങ്ങുകൾക്കുശേഷം എങ്കക്കാട് വിഭാഗത്തിന്റെ എഴുന്നള്ളിപ്പോടെ പൂരച്ചടങ്ങുകൾക്ക് തുടക്കംകുറിക്കും. രാവിലെ 11.30ന് കുനിശ്ശേരി അനിയൻമാരാരുടെ പഞ്ചവാദ്യം ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് ഗജവീരന്മാര് താളപ്പെരുക്കങ്ങൾക്ക് മാറ്റുകൂട്ടും.
ഇതേസമയം പുതുപ്പള്ളി കേശവന്റെ നേതൃത്വത്തിൽ 11 ആനകളോടെ കുമരനെല്ലൂർ ദേശത്തിന്റെ എഴുന്നള്ളിപ്പ് കറുവണ്ണ ശിവക്ഷേത്ര പരിസരത്തുനിന്ന് കാവിലേയ്ക്ക് നീങ്ങും. രണ്ടുമണിയോടെ എഴുന്നള്ളിപ്പ് പൂർത്തിയാക്കി എങ്കക്കാട് ദേശം കാവിന് പുറത്തുകടക്കുന്നതോടെ, കുമരനെല്ലൂർ ദേശം ചോറ്റാനിക്കര നന്ദപ്പൻമാരാരുടെ പ്രാമാണികത്വത്തിൽ പഞ്ചവാദ്യത്തിനു തുടക്കമിടും.
12 മണിയോടെ വടക്കാഞ്ചേരി ദേശം കരുമരക്കാട് ശിവക്ഷേത്ര നടപ്പുരയിൽ പഞ്ചവാദ്യത്തോടെ പൂരം എഴുന്നള്ളിപ്പിന് തുടക്കമാകും. വൈക്കം ചന്ദ്രന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും ഊക്കൻസ് കുഞ്ചുവിന്റെ നേതൃത്വത്തിൽ പതിനൊന്നംഗ ഗജനിരയും അകമ്പടിയേകും.
തുടർന്ന് തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിലൂടെ പോലീസ് അകമ്പടിയിൽ വടക്കാഞ്ചേരി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് കാവിലേക്ക് നീങ്ങും. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഭിമുഖമായി നിരക്കുന്നതോടെ കുമരനെല്ലൂർ വിഭാഗം എഴുന്നള്ളിപ്പ് പൂർത്തിയാക്കി ക്ഷേത്രത്തിന് പുറത്തുകടക്കും.
വെെകിട്ട് നാലിനു പാണ്ടിമേളത്തോടെ ഭഗവതിപൂരത്തിന് തുടക്കം കുറിക്കും. വടക്കാഞ്ചേരി ദേശത്തിനു പത്മശ്രീ പെരുവനം കുട്ടൻമാരാരും എങ്കക്കാട് ദേശം കിഴക്കൂട്ട് അനിയൻമാരാരും കുമരനെല്ലൂർ ദേശത്തിനു വെള്ളിതിരുത്തി ഉണ്ണിനായരും നേതൃത്വംവഹിക്കും. തുടർന്ന് വടക്കാഞ്ചേരി വിഭാഗത്തിന്റെ കരിമരുന്നു വിസ്മയം. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും. രാത്രിയിലും പൂരച്ചടങ്ങുകൾ ആവർത്തിക്കും. ബുധനാഴ്ച പുലർച്ചെ 4.30ന് കുമരനല്ലൂർ ദേശത്തിന്റെ കരിമരുന്നു പ്രയോഗം. തുടർന്ന് നടക്കുന്ന ‘പൊങ്ങലിടി’യോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.