ബി. നജുമുന്നീസ (യുഡിഎഫ്), ഷാജിത നാസര്‍ (എല്‍ഡിഎഫ്), ഗീതാ ദിനേശ് (എന്‍ഡിഎ).
വലിയതുറ: എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരം കോര്‍പറേഷനിലെ വളളക്കടവ് വാര്‍ഡ് തീപാറുന്ന പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി എല്‍ഡിഎഫിന്‍റെ കൈവശമുളള വളളക്കടവ് വാര്‍ഡ് പിടിച്ചെടുക്കുന്നതിനുളള കഠിനശ്രമത്തിലാണ് യുഡിഎഫും എന്‍ഡിഎയും ഒപ്പം എസ്ഡിപിഐയും. 2020 ലെ തെരഞ്ഞടുപ്പില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തിയത് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുകയാണ്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ ജിയോ ടാഗിംഗ് സര്‍വേയറും എസ്എടി ആശുപത്രി വികസന സമിതി അംഗവുമായ മുസ്‌ലിംലീഗിലെ ബി. നജുമുന്നീസയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആദ്യമത്സരമാണ്. ഡ്രെയിനേജ് സംവിധാനത്തിന്‍റെ പോരായ്മ, മുട്ടത്തറയില്‍ വികലാംഗര്‍ക്കായുള്ള ഫണ്ട് നിര്‍മാണം തറക്കല്ലില്‍ ഒതുങ്ങിയത്, പൊതു ഇടങ്ങളില്‍ തളളുന്ന അറവു മാലിന്യം തുടങ്ങിയവയാണ് പ്രധാന പ്രചരണായുധങ്ങൾ.
നിലവിലെ കൗണ്‍സിലറും കോര്‍പറേഷന്‍ മുന്‍ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജിത നാസര്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്നാം മത്സരമാണ്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി, വളളക്കടവിലെ വേസ്റ്റ് നിക്ഷേപിച്ചിരുന്ന സ്ഥലം സ്റ്റേഡിയമാക്കി, തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, മാര്‍ക്കറ്റ് നിര്‍മാണം, ആരോഗ്യ കേന്ദ്രം സ്ഥാപിച്ചു തുടങ്ങിയനേട്ടങ്ങള്‍ വോട്ടാക്കി മാറ്റാനാണു ശ്രമം.
മഹിളാ മോര്‍ച്ച തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ ഗീത ദിനേശാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആദ്യമത്സരം. വളളക്കടവ് ചിത്ര നഗറിലെ ഡ്രെയിനേജ് പ്രശ്‌നം, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ശ്രീവരാഹം മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുളള റോഡ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു പ്രചാരണം.
Tags : local Election Vallakadavu quadrangular competition Local election