പാവറട്ടി അപകടത്തിൽ തർന്ന വാഹനങ്ങൾ.
ബസ് മിനി ലോറിയുമായി
കൂട്ടിയിടിച്ച് 14 പേർക്കു പരിക്ക്
കുന്നംകുളം: പന്നിത്തടം സെന്ററിൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് 14 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ അഞ്ചിനാണ് അപകടമുണ്ടായത്.
മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട്, താമരശേരി സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കേച്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് പന്നിത്തടം സെന്ററിൽവച്ച് കുന്നംകുളത്തുനിന്നും ഗാനമേളയുടെ ലൈറ്റുകളും ജനറേറ്ററുമായി പോവുകയായിരുന്നു മിനി ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയും മിനി ലോറി പൂർണമായും തകരുകയും ചെയ്തു. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിസമയങ്ങളിൽ പന്നിത്തടത്തു നടക്കുന്ന അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.
പാവറട്ടിയിൽ വാഹനാപകടം
അഞ്ചുപേർക്കു പരിക്ക്
പാവറട്ടി: അതിവേഗത്തിൽ എത്തിയ കാർ മറ്റു വാഹനങ്ങളിൽ ഇടിച്ച് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്കു പരിക്ക്. കാർ രണ്ട് ഇരുചക്ര വാഹനങ്ങളിലും ഒരു പെട്ടി ഓട്ടോറിക്ഷയിലും മറ്റൊരു കാറിലുമാണ് ഇടിച്ചത്. ചാവക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിനു കാരണമായ കാർ സെന്ററിലെ ബേക്കറിയുടെ ചുമരിലിടിച്ചാണുനിന്നത്. ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോ കീഴ് മേൽ മറിഞ്ഞു. ഡ്രൈവർ ഗഫൂറിനെ (48)ഓടിക്കൂടിയവർ ഓട്ടോയിൽ നിന്ന് വലിച്ചെടുക്കുകയായിരുന്നു.
ഇരുചക്ര വാഹനയാത്രികരായ ചാവക്കാട് മണത്തല സ്വദേശി മുസ്ലിം വീട്ടിൽ സുലേഖ (62), മരുമകൾ ഫാത്തിമ, തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടിൽ മുർഷിദ് (30), കരുവന്തല പെരിങ്ങാട്ട് വീട്ടിൽ അഖിൽ (27)എന്നിവർക്കും പരിക്കേറ്റു.
സുലേഖയ്ക്ക് നട്ടെല്ലിനു സാരമായ പരിക്കുണ്ട്. ബൈക്കുകൾ പൂർണമായും തകർന്നു. പരിക്കേറ്റവരെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ നാലുമാസം പ്രായമായ കുഞ്ഞ് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ആദ്യം ടൗൺ ജുമാമസ്ജിദിന്റെ സമീപത്തുവച്ച് മറ്റൊരു പെട്ടി ഓട്ടോറിക്ഷയുമായി കൂട്ടിയിടി ച്ചിരുന്നു. അവിടെനിന്ന് അതിവേഗത്തിൽ പാവറട്ടി സെന്ററിലേക്ക് എത്തിയാണ് മറ്റു വാഹനങ്ങളിൽ ഇടിച്ചതെന്നു പറയുന്നു.