കൊറ്റംകുളം: ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് വാഹനാപകടം. രണ്ടു കാറുകളും ഒരു ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലോടെ കൊറ്റംകുളം മേൽപ്പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
വാടക്കുഭാഗത്ത് നിന്നും വരികയായിരുന്ന ഇന്നോവ കാർ സിഗ്നൽ തെറ്റിച്ച് വൺവേ റോഡിലേക്ക് കറിയതാണ് അപകട കാരണം. തൃപ്രയാർ ഭാഗത്ത് നിന്നും വന്നിരുന്ന ഇന്നോവ കാർ കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന മാരുതി സുസുക്കി കാറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മാരുതിക്കാർ പിന്നിലോട്ട് പോയി വലിയ ടോറസിന്റെ മുമ്പിൽ ഇടിച്ചു. ലോറിക്കും ഇന്നോവയ്ക്കും നടുവിൽ കുടുങ്ങിയ മാരുതിയുടെ ഇരുവശവും തകർന്നു.
അപകടത്തിൽ ഇരുവാഹന യാത്രികർക്കും പരിക്കേൽക്കാതിരുന്നത് ആശ്വാസമായി. തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതടസം നേരിട്ടു. ഹൈവേ പോലീസും മോട്ടോർവാഹനവകുപ്പ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.വടക്കുനിന്നും വരുന്ന വാഹനങ്ങൾക്ക് തെക്കോട്ട് പോകുന്നതിനുള്ള വ്യക്തമായ ദിശാസൂചിക സ്ഥാപിക്കാത്തതും ഇവിടെ വാഹന ഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.