മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഈ റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും കൊടും വളവും വാഹനങ്ങളുടെ പെരുപ്പവും അമിത വേഗവുമെല്ലാം അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ പൈങ്ങന സെന്റ് തോമസ് പള്ളിയുടെ മുൻവശത്തെ വളവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. തിങ്കളാഴ്ച ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥികളടക്കമുള്ളവർക്ക് പരിക്കേറ്റു. ഇടച്ചോറ്റി ഭാഗത്ത് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നോളം അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. ചിറ്റടിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റിരുന്നു.
അപകടങ്ങൾക്ക് നിരവധി കാരണങ്ങൾ
ദേശീയപാതയായി ഉയർത്തി പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയുടെ ഭാഗമായ റോഡിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ റോഡിലെ കൊടുംവളവുകളാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ചിലയിടങ്ങളിൽ ഓടയുടെയും കലുങ്കിന്റെയും നിർമാണമല്ലാതെ മറ്റ് യാതൊരു നവീകരണ പ്രവർത്തനവും നടന്നിട്ടില്ല.
എന്നാൽ, വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. മറ്റ് ജില്ലകളിൽ നാലുവരി പാതയ്ക്ക് സമാനമായി ദേശീയപാത ഉയരുമ്പോഴും പഴയ കെകെ റോഡിന് ഇപ്പോഴും പഞ്ചായത്ത് റോഡുകളുടെ നിലവാരം മാത്രമാണുള്ളതെന്നും ആക്ഷേപം ഉയരുകയാണ്. റോഡിന്റെ ചിലയിടങ്ങളിൽ ഐറിഷ് ഓടയുടെ അഭാവം മൂലം വശങ്ങളിൽ വലിയ കട്ടിംഗാണ് രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ ഇത്തരം കട്ടിംഗിൽ ചാടി അപകടം സംഭവിക്കുന്നതും പതിവാണ്.
സ്ഥിരം അപകട മേഖലകൾ
കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പതിവായി അപകടങ്ങൾ നടക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. പൈങ്ങനയിലെ അടുപ്പിച്ചുള്ള കൊടുംവളവുകൾ സ്ഥിരം അപകടവേദിയാണ്. ചിറ്റടി ഗുരുമന്ദിരത്തിന് സമീപവും അട്ടിവളവും അപകട കേന്ദ്രങ്ങളാണ്. ചോറ്റി നിർമലാരം ജംഗ്ഷനും ഇടച്ചോറ്റിയും പൊടിമറ്റത്തിന് സമീപത്തെ വളവുകളും പതിവായി വാഹനാപകടങ്ങൾ നടക്കാറുള്ള മേഖലയാണ്.
പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്ന വികസനം
നിലവിലെ ദേശീയപാതയായ പഴയ കോട്ടയം-കുമളി റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതികൾ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. സർവേ നടപടികളെല്ലാം പൂർത്തിയായെന്നും റോഡ് നവീകരണം ഉടൻ ആരംഭിക്കുമെന്നും പ്രചാരണം വ്യാപകമായി നടന്നിരുന്നു. എന്നാൽ, ഒന്നുമുണ്ടായില്ല. റോഡ് വികസനത്തിനായി സർവേ നടപടികൾക്ക് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നു.എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സർവേ നടപടികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് മറ്റൊരു ഏജൻസിക്ക് ഈ ചുമതല നൽകിയതായി കഴിഞ്ഞമാസം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്ഗരി കേരളത്തിലെ എംപിമാരെ അറിയിച്ചിരുന്നു.
Tags : nattu vishesham Vehicle accidents