രാമങ്കരി: രാമങ്കരി പഞ്ചായത്ത് വേഴപ്ര പാക്കള്ളിപാലം-ഉമാച്ചേരി റോഡ് കുണ്ടും കുഴിയുമായി. നാട്ടുകാരുടെ യാത്ര കടുത്ത ദുരിതത്തിൽ. വേഴപ്ര ഹോമിയോ ആശുപത്രി, സിദ്ധ ആശുപത്രി, കൊച്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന അങ്കണവാടി, എൽ
പി സ്കൂൾ എന്നിങ്ങനെ നിരവധി കേന്ദ്രങ്ങളിലേക്കുള്ള പ്രധാന വഴി കൂടിയാണീ റോഡ്. ടാറിംഗ് തകർന്നു മെറ്റൽ ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടതോടെ നാട്ടുകാരുടെ അത്യാവശ്യ വാഹനങ്ങളായ ടൂവീലറുകളിലോ ഓട്ടോറിക്ഷകളിലോ പോലും സഞ്ചരിക്കുക പ്രയാസമായി മാറി. വാഹനങ്ങൾ ഈ കുഴികളിൽ പെട്ട് രാത്രി കാലങ്ങളിൽ അപകടങ്ങളിൽ പെടുന്നതും ആളുകൾക്ക് പരി ക്ക് ഏല്ക്കുന്നതും പതിവ് സംഭവമായി കഴിഞ്ഞു.
റോഡിൽ രാത്രി തീരെ വെളിച്ചമില്ലാത്തതും അപകടങ്ങളുടെ എണ്ണം വർധിക്കുന്നതിന് കാരണമായി നാട്ടുകാർ പറയുന്നു. റോഡ് അടിയന്തരമായി നന്നാക്കി വീണ്ടും ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നാട്ടുകാർ പലതവണ നിവേദനങ്ങൾ നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് കുളമായി മാറിയ റോഡിൽ ഈ വേനൽക്കാലത്ത് മാത്രമായിരുന്നു അല്പമൊരാശ്വാസം. വേനൽമഴയ്ക്ക് തുടക്കം കുറിച്ചതോടെ റോഡിലെ യാത്ര വീണ്ടും പഴയ വെള്ളപ്പൊക്കകാലത്തെ ദുരിതത്തിലേക്ക് തിരിച്ചു പോകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. അതിനാൽ അടിയന്തരമായി റോഡ് നന്നാക്കാനും ടാർ ചെയ്യാനും ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Tags : Vezhaprakallipalam-Umacheri road nattuvishesham lcoal news