കാക്കനാട്: ജില്ലയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയുടെ പകർപ്പ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജി. പ്രിയങ്ക കൈമാറി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 24,69,794 വോട്ടർമാരാണ് അന്തിമ പട്ടികയിലുള്ളത്.
അന്തിമ പട്ടിക പ്രകാരം ജില്ലയിൽ പുരുഷ വോട്ടർമാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ്. ജില്ലയിലാകെ 12,66,891 സ്ത്രീ വോട്ടർമാരും 12,02,881 പുരുഷ വോട്ടർമാരും 22 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിൽ ആകെ 26,53,065 വോട്ടർമാരാണ് ഉണ്ടായിരുന്നത്. തുടർന്ന് 2025 ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലുള്ളത് 23,30,643 വോട്ടർമാർ. കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അവകാശവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഇപ്പോൾ അന്തിമ പട്ടിക തയാറാക്കിയിരിക്കുന്നത്.
കൂടുതൽ വോട്ടർമാർ കളമശേരിയിൽ
മണ്ഡലം തിരിച്ചുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കളമശേരിയിലാണ്, 1,95,291 പേർ. പിറവം മണ്ഡലത്തിൽ 1,93,075, ആലുവയിൽ 1,92,212, പറവൂർ 1,89,626, കുന്നത്തുനാട് 1,85,970, തൃപ്പൂണിത്തുറ 1,84,625, മൂവാറ്റുപുഴ 1,83,772, പെരുമ്പാവൂർ 1,78,238 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. തൃക്കാക്കര മണ്ഡലത്തിൽ 1,73,135, കോതമംഗലം 1,70,341, അങ്കമാലി 1,67,727, കൊച്ചി 1,62,401, വൈപ്പിൻ 1,59,497, എറണാകുളം 1,33,884 എന്നിങ്ങനെയാണ്.
2002ലെ ലിസ്റ്റിലെ സാങ്കേതിക പിഴവുകൾ മൂലം ഒഴിവാക്കപ്പെട്ടവർ, കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ എന്നിങ്ങനെ ആകെ 4,06,389 പരാതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ ലിസ്റ്റ് പ്രകാരം ഹിയറിംഗ് നടത്തിയ ശേഷം ലോജിക്കൽ പിഴവുകൾ പരിഹരിച്ചും മരണപ്പെട്ടവരെയും താമസം മാറിയവരെയും ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങളിലൂടെ 2,996 പേരെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതുതായി പേര് ചേർക്കൽ: ലഭിച്ചത് 1,13,480 അപേക്ഷകൾ
ജില്ലയിൽ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6 പ്രകാരം 1,13,480 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1,0,781 പേരുടെ അപേക്ഷ പരിഗണിച്ചു. ഫോം 6(എ) പ്രകാരം ഓൺലൈനായും നേരിട്ടും ലഭിച്ച 6,329 പ്രവാസി അപേക്ഷകളിൽ 4,411 അപേക്ഷകൾ സ്വീകരിച്ചു. മരണം, പല കാരണങ്ങളാൽ പട്ടികയിൽ ആവർത്തനം സംഭവിച്ചത്, സ്ഥലം മാറ്റം തുടങ്ങിയ കാരണങ്ങളാൽ ഫോം 7 പ്രകാരം ലഭിച്ച 2,978 അപേക്ഷകളിൽ 2,830 എണ്ണം അംഗീകരിച്ചു.
വോട്ടർ പട്ടികയിലെ തിരുത്തലുകൾക്കും മറ്റ് മാറ്റങ്ങൾക്കുമായി ഫോം 8 പ്രകാരം ലഭിച്ച 28,793 അപേക്ഷകളിൽ 27,414 എണ്ണം അംഗീകരിച്ചു. സ്ഥലംമാറ്റം, തിരുത്തൽ, പിഡബ്ല്യുഡി വിഭാഗക്കാർക്കുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് ഫോം എട്ടിൽ അപേക്ഷകൾ സ്വീകരിച്ചത്.
മണ്ഡലത്തിനുള്ളിൽ തന്നെ മാറ്റം വരുത്തുന്നതിന് 12,066 അപേക്ഷകളും മണ്ഡലത്തിന് പുറത്ത് നിന്ന് 3,157, സംസ്ഥാനത്തിന് പുറത്ത് നിന്ന് 144 അപേക്ഷകളുമാണ് അംഗീകരിച്ചത്. പേര്, വയസ് തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ലഭിച്ച 13,293 അപേക്ഷകൾ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ വരുത്താൻ നൽകിയ 10 പേരുടെ അപേക്ഷകൾ അംഗീകരിച്ചു. തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവർക്കും മറ്റും പുതിയ കാർഡ് നൽകുന്നതിനായി 123 അപേക്ഷകളാണ് അംഗീകരിച്ചത്.
ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി: ജില്ലാ കളക്ടർ
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്കുന്നവര്ക്കും മനപൂര്‍വം ഇരട്ട വോട്ട് നിലനിര്‍ത്തുന്നവര്‍ക്കും എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരേ വ്യക്തിയുടെ പേരും ഫോട്ടോയും ഒന്നിലധികം സ്ഥലങ്ങളില്‍ വരുന്നത് കണ്ടെത്താന്‍ ഡെമോഗ്രഫിക്കലി സിമിലര്‍ എന്ട്രീസ് (ഡിഎസ്ഇ) എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്. പേര്, പിതാവിന്റെ പേര്, ഫോട്ടോ എന്നിവ സമാനമായി വരുന്ന കേസുകള്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
ജില്ലയിലെ വിവിധ കോളജുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി 18 വയസ് തികഞ്ഞ പരമാവധി വിദ്യാര്‍ഥികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം വേണം. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള അനാവശ്യ ഫോണ്‍ വിളികള്‍ ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായി ഉണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam