ആപ്പാഞ്ചിറ പാലത്തിന്റെ ഇരുവശവും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സുരക്ഷയുടെ ഭാഗമായി കൈവരികള്‍ സ്ഥാപിച്ചപ്പോള്‍
കടുത്തുരുത്തി: കാത്തിരിപ്പിനൊടുവില്‍ ആപ്പാഞ്ചിറ പാലത്തിന്റെ ഇരുവശവും കൈവരികള്‍ സ്ഥാപിച്ചു. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗമാണ് റോഡ് സുരക്ഷയുടെ ഭാഗമായി പുതിയ കൈവരികള്‍ സ്ഥാപിച്ചത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് നാളുകളായിരുന്നു. ആപ്പാഞ്ചിറ തോടിനു കുറുകെയാണ് പാലമുള്ളത്. പഴയ പാലമായതിനാല്‍ നടപ്പാതയില്ലാത്തതും കൈവരികള്‍ തകര്ന്നുകിടന്നിരുന്നതും വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയായിരുന്നു.
വാഹനങ്ങളിടിച്ചാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്.
എറണാകുളത്തേക്കുള്ള ദിശയില്‍ വലതുഭാഗത്തെ കൈവരി വാഹനമിടിച്ചു തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തോളമായി. ആറുമാസം മുമ്പ് കൊച്ചിയിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഇടിച്ച് പാലത്തിന്റെ ഇടതുവശത്തെ കൈവരികളും തകര്‍ന്നു. ജല അഥോറിറ്റിയുടെ പൈപ്പിനും തകരാര്‍ സംഭവിച്ചു.
കൈവരിയുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് 25 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും സഞ്ചരിച്ചിരുന്ന വാഹനം തോട്ടിലേക്കു മറിയാതിരുന്നത്. ഇതേത്തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന് ഇടപെട്ട് തലയോലപ്പറമ്പിലെ പൊതുമരാമത്ത് വിഭാഗത്തെക്കൊണ്ട് പാലത്തിനിരുവശവും അപകടസാധ്യത കുറയ്ക്കാന്‍ മുളകൊണ്ട് താത്കാലികമായി സുരക്ഷാവേലി നിര്‍മിച്ചിരുന്നു.
മോന്‍സ് ജോസഫ് എംഎൽഎ ഇടപെട്ടാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തെക്കൊണ്ട് കഴിഞ്ഞദിവസം ജിഐ പൈപ്പുകള്‍കൊണ്ടുള്ള സുരക്ഷാ കൈവരികള്‍ സ്ഥാപിച്ചത്.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം പുതുക്കി നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണു പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
Tags : Local News Nattuvishesham Kottayam