കോരുത്തോട്: കോരുത്തോട് പഞ്ചായത്ത് പത്താം വാർഡ് കോസടി 116 ഭാഗത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ. പൊതുകിണറുകളോ കുഴൽകിണറുകളോ ഒന്നുമില്ലാത്ത ഈ മേഖലയിലെ നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് വാട്ടർ അഥോറിറ്റിയുടെ ടാങ്കിൽനിന്നും ഹോസിട്ടെടുക്കുന്ന കുടിവെള്ളം.
കഴിഞ്ഞദിവസം വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെത്തി നാട്ടുകാർ വെള്ളമെടുക്കുന്ന ഹോസുകൾ വെട്ടിമുറിച്ച് നശിപ്പിച്ചതോടൊപ്പം കുറച്ചുഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്തതായി നാട്ടുകാർ പരാതിപ്പെടുന്നു. തങ്ങളുടെ കുടിവെള്ളം നിലച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരിക്കുകയാണ്.
കോരുത്തോട് പഞ്ചായത്തിന്റെ ഉയർന്ന പ്രദേശമായ 116 മേഖലയിലേക്ക് 40 വർഷം മുമ്പാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലേക്കും പൈപ്പ് ലൈൻ സ്ഥാപിക്കുകയും കൂടാതെ പൊതുടാപ്പുകൾ സ്ഥാപിച്ചും കുടിവെള്ള വിതരണം സുഗമമായി നടത്തിപ്പോന്നു.
എന്നാൽ, എട്ടു വർഷം മുമ്പ് കോസടി-കൊട്ടാരംകട റോഡ് നിർമാണത്തിന്റെ ഭാഗമായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ നശിപ്പിക്കപ്പെട്ടു. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള വിതരണം നിലച്ചു. മറ്റു മാർഗങ്ങൾ ഒന്നുമില്ലാതായതോടെ ടാങ്കിൽനിന്ന് ജനങ്ങൾ വെള്ളം കോരിയെടുക്കാൻ തുടങ്ങി.
ഇതിനെതിരേ പരാതി വന്നതോടെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ചർച്ച നടത്തുകയും ടാങ്കിലെ ജലം മലിനമാകാതിരിക്കാൻ വെള്ളം കോരിയെടുക്കുന്നത് ഒഴിവാക്കണമെന്നും ഹോസിട്ട് ജലം എടുക്കാനും അധികാരികൾ നിർദേശം നൽകുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. അന്നുമുതൽ ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ടാങ്കിൽനിന്നു ഹോസിട്ടാണ് ജലം ശേഖരിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി നാട്ടുകാരുടെ ഹോസുകൾ വെട്ടിമുറിച്ച് നശിപ്പിക്കുകയും കുറച്ചുഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്തു. ടാങ്കിൽനിന്ന് അനധികൃതമായി വെള്ളമെടുത്തുവെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഇല്ലാതായി. ഇപ്പോൾ നാല് കിലോമീറ്റർ അലെയുള്ള അഴുതയാറ്റിൽനിന്നോ അല്ലെങ്കിൽ വെള്ളം വില കൊടുത്ത് വാങ്ങിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ.
ഹോസിട്ടത് അനധികൃതമെന്ന് വാട്ടർ അഥോറിട്ടി
ജലമോഷണം തടയാനായി രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയതെന്നും ടാങ്കിൽനിന്ന് ജനങ്ങൾ ഹോസിട്ട് ജലം എടുത്തിരുന്നത് അനധികൃതമായിട്ടായിരുന്നെന്നും ഇങ്ങനെ വെള്ളമെടുക്കാൻ നിയമമില്ലെന്നും പിഴയടച്ചാൽ പിടിച്ചെടുത്ത സാധനങ്ങൾ തിരികെ നൽകുമെന്നും വാട്ടർ അതോറിറ്റി എഇ പറഞ്ഞു.