തിരുവനന്തപുരം മൃഗശാലയിൽ ചത്ത വെള്ളക്കടുവ
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ചത്തു. 17 വയസ് പ്രായമുള്ള മലർ എന്ന വെള്ളക്കടുവയാണ് ഇന്നലെ രാവിലെ ചത്തത്. ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്ന് 2014 ലാണ് മലർ എന്ന പെണ് വെള്ളക്കടുവയേയും ശ്രാവണ്‍ എന്ന ആണ് വെള്ളക്കടുവയേയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
പ്രായാധിക്യം കാരണം അവശതയിൽ ആയതോടെ കഴിഞ്ഞ വർഷം മുതൽ മലറിനെ പ്രദർശനത്തിൽ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ നൽകുന്നതിനായി ഇവിടുത്തെ സ്ക്വീസ് കെയ്ജ് പുതുക്കി പണിയുകയും ചെയ്തിരുന്നു. ഇറച്ചി ചവച്ചരച്ച് കഴിക്കാൻ കഴിയാതായതോടെ മിൻസ്ഡ് മീറ്റ്, പാൽ, മുട്ട എന്നിവയാണ് ഭക്ഷണമായി നൽകിയിരുന്നത്. പ്രായമായ മൃഗങ്ങൾക്ക് നൽകിവരുന്ന ജെറിയാട്രിക്ക് കെയർ ചികിത്സയും നല്കുന്നുണ്ടായിരുന്നു.
നില മോശമായതിനെ തുടർന്ന് ഇന്നലെ രാവിലെ ആറോടെയാണ് കടുവ ചത്തത്. തുടർന്ന് നാഷണൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുകയും വൈകുന്നേരം നാലോടെ ദഹനം നടത്തുകയും ചെയ്തു. ഇനി ശ്രാവണ്‍ എന്ന വെള്ള കടുവയും മൂന്ന് ബംഗാൾ കടുവകളുമാണ് മൃഗശാലയിലുള്ളത്.
വെള്ള കടുവകൾക്ക് സാധാരണ ബംഗാൾ കടുവകളെക്കാൾ ആയുസും ആരോഗ്യവും കുറവാണ്. ഇവയുടെ ശരാശരി ആയുസ് 12 വയസ് ആണെങ്കിലും മൃഗശാലകളിൽ 16 മുതൽ 18 വയസു വരെ വെള്ള കടുവകൾ ജീവിക്കാറുണ്ട്. മൃഗശാലകളിൽ മാത്രം പ്രജനനം നടത്തി എടുക്കുന്നതുകൊണ്ട് വലിയ തോതിലുള്ള ഇൻബ്രീഡിങ് കാരണം ഇവയുടെ കാഴ്ച, എല്ലുകളുടെ ഗുണ നിലവാരം, പ്രതിരോധ ശേഷി എന്നിവ പൊതുവെ ബംഗാൾ കടുവകളെക്കാൾ കുറവായിരിക്കും.
പ്രകടമാകാത്ത സ്വഭാവങ്ങൾ ഉൾക്കൊള്ളുന്ന എസ്എൽസി45എ2 ജീനാണ് വെള്ളക്കടുവകളുടെ നിറവ്യത്യാസത്തിനു കാരണം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ. സി.ഹരീഷ്, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രായാധിക്യത്താൽ ഉണ്ടാകുന്ന മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലർ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു.
മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു. മൃഗശാല സൂപ്രണ്ട് രാജേഷ് വി. എസ്., ക്യൂറേറ്റർ സംഗീത, ബയോളജിസ്റ്റ് ശ്വേത മുകുന്ദൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജിജോ, ലാബ് അസിസ്റ്റന്റ് രാജേഷ്, സൂപ്പർവൈസർമാരായ രാജേഷ്, വാസുദേവൻ, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.