കുറ്റിപ്പുറത്ത് വെള്ളം കയറിയ വീടുകൾ.
ദേശീയപാത നിർമാണത്തിലെ അപാകതയെന്ന് ആക്ഷേപം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടം. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ രണ്ട് ക്വാർട്ടേഴ്സുകളിലാണ് ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്. ഉറങ്ങുകയായിരുന്ന രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ സാഹസികമായാണ് രക്ഷപ്പെട്ടത്.ദേശീയപാത നിർമാണത്തിലെ അപാകതയെന്നാണ് ആക്ഷേപം.
ശനിയാഴ്ച രാത്രി ഒന്പതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുടുംബങ്ങൾ വീടിനുള്ളിൽ വെള്ളം കയറുന്നത് അറിഞ്ഞിരുന്നില്ല. പട്ടാന്പി സ്വദേശി രാജേഷും ഭാര്യയും ഒരു മുറിയിലും തമിഴ്നാട് സ്വദേശികളായ രണ്ട് മാനസിക അസ്വസ്ഥതയുള്ളവർ ഉൾപ്പെടെ അഞ്ചുപേർ മറ്റൊരു മുറിയിലുമാണ് താമസിച്ചിരുന്നത്.
രാത്രി വൈകി ഉണർന്ന രാജേഷ് വീടിനുള്ളിൽ വെള്ളം നിറഞ്ഞത് കണ്ട് പരിഭ്രാന്തനായി. ഭാര്യയെ തോളിലേറ്റി പുറത്തിറങ്ങുന്പോൾ കഴുത്തറ്റം വെള്ളമുണ്ടായിരുന്നു. തുടർന്ന് ദേശീയപാത നിർമാണത്തൊഴിലാളികളെ വിളിച്ചുവരുത്തിയാണ് രണ്ടാമത്തെ മുറിയിലുണ്ടായിരുന്ന അഞ്ചുപേരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
അത്താണി ബസാർ, ബംഗ്ലാംകുന്ന് പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനായി റെയിൽവേ മേൽപ്പാലത്തിന് താഴെ നിർമിക്കുന്ന കാനയുടെ പ്രവൃത്തി പൂർത്തിയാകാത്തതാണ് അപകടത്തിന് കാരണമായത്. ഇതോടെ മഴവെള്ളം കുത്തിയൊലിച്ച് വീടുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവ ഉപയോഗശൂന്യമായി. പ്രധാനപ്പെട്ട രേഖകൾ ചെളിയും വെള്ളവും കയറി നശിച്ചു. നിത്യവൃത്തിക്കായി കൂലിപ്പണി ചെയ്യുന്ന കുടുംബങ്ങളുടെ ഉപജീവന മാർഗങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
സംഭവത്തെത്തുടർന്ന് ദേശീയപാത നിർമാണ കന്പനി അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകി. എന്നാൽ കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രാജേഷിന്റെയും കുടുംബത്തിന്റെയും തീരുമാനം.
Tags : Local News Nattuvishesham Malappuram