വെള്ളം എത്തിയ നൂറനാട് ഭാഗത്ത് കെഐപി കനാലിൽ മാലിന്യം നിറഞ്ഞപ്പോൾ.
ചാരുംമൂട്: വേനൽ രൂക്ഷമായതോടെ കൃഷി ആവശ്യത്തിനും ജലക്ഷാമം നേരിടാനും കെഐപി കനാൽ തുറന്നതോടെ ചാരുംമൂട് മേഖലയിൽ കനാലിലൂടെ വെള്ളമെത്തി. എന്നാൽ, വെള്ളത്തിനൊപ്പം ടൺകണക്കിന് മാലിന്യവും ഒഴുകിയെത്തി. വെള്ളം തുറന്നുവിടും മുമ്പ് കനാൽ ശുചീകരണം കാര്യക്ഷമമായി നടത്താത്തത് മൂലമാണ് മാലിന്യം ഒഴുകിയെത്തിയത്.
തെന്മല ഡാമിൽനിന്നുമുള്ള വെള്ളം കെഐപി വലത് കനാൽ വഴി കഴിഞ്ഞ ദിവസമാണ് തുറന്നുവിട്ടത്. ഇതോടെ നൂറനാട് ചാരുംമൂട് ഭാഗത്ത് കനാലിൽ വെള്ളമെത്തി കനാലിൽ അടിഞ്ഞുകൂടി കിടന്നിരുന്ന ടൺകണക്കിനു മാലിന്യങ്ങൾ തള്ളിനീക്കിയാണ് വെള്ളം കനാൽ വഴി ഒഴുകുന്നത്.
മാലിന്യങ്ങൾ കുമിഞ്ഞുകൂടി പല ഭാഗത്തും ഒഴുക്ക് തടസപ്പെടുന്ന അവസ്ഥയിലാണ്. വെള്ളം തുറന്നുവിടുന്നതിനു മുമ്പായി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ കെഐപി അധികാരികളോ മുഖവിലയ്ക്ക് എടുത്തില്ലെന്ന പരാതി ശക്തമാണ്. പാലമേൽ പഞ്ചായത്തിലെ മേട്ടുപ്പുറം മുതൽ മുതുകാട്ടുകര കനാൽ ജംഗ്ഷൻ വരെ കനാൽ നിറയെ പാഴ്മരങ്ങളും വള്ളിച്ചെടികളും വളർന്നുനിൽക്കുന്നു.
പേരിന് മെഷീൻ ഉപയോഗിച്ച് അടിക്കാടുകൾ വെട്ടിത്തെളിയിച്ചെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യാതെ കനാലിൽ തന്നെ ഇട്ടതു കാരണം വെള്ളത്തിന്റെ ഒഴുക്ക് പലസ്ഥലത്തും തടസപ്പെട്ട അവസ്ഥയിലാണ്.
Tags : KIP canal nattuvishesham lcoal news