ചങ്ങരംകുളം: ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന് പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ നെൽ കർഷകർ ആശങ്കയിൽ. കതിരിട്ട് തുടങ്ങിയ പ്രദേശത്തെ 80 ഏക്കറോളം വരുന്ന മുണ്ടകൻ കൃഷിയാണ് വെള്ളം വറ്റിയതോടെ പ്രതിസന്ധിയിലായത്.
വേനൽ കടുത്തതോടെയാണ് ജലാശയങ്ങൾ വറ്റിത്തുടങ്ങിയത്. പ്രദേശത്ത് തോടുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളും വരണ്ടുതുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വരും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ ചൂട് വർധിക്കുകയും വരൾച്ച കൂടുതൽ രൂക്ഷമാകുകയും ചെയ്യുമെന്നാണ് കർഷകർ പറയുന്നത്.
ലക്ഷങ്ങൾ ചെലവിട്ടാണ് ഇവിടെ കൃഷി ഇറക്കിയത്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നെല്ല് വിളയുന്നതിന് മുന്പ് തന്നെ ഉണങ്ങുകയും കർഷകർക്ക് ഭീമമായ നഷ്ടമുണ്ടാകുകയും ചെയ്യും. കഴിഞ്ഞ വർഷം 30 ഏക്കറോളം കൃഷി ഇത്തരത്തിൽ കൊയ്തെടുക്കാനാകാതെ നശിച്ചിരുന്നു.
Tags : Local News Nattuvishesham Malappuram