കൽപ്പറ്റ: പൊതുജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ബാധ്യസ്ഥരായ മാനന്തവാടി മെഡിക്കൽ കോളജ് അധികൃതർ അശ്രദ്ധമായ പ്രവർത്തനങ്ങളിലൂടെ രോഗങ്ങൾ പടരാൻ ഇടയാക്കുന്ന സാഹചര്യം ഒരുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
ആശുപത്രിയിൽ നിന്നുള്ള വെള്ളം ശുദ്ധജലമായാൽ പോലും ആശുപത്രി പരിസരത്തേക്കോ സമീപ പ്രദേശങ്ങളിലേക്കോ പൊതുറോഡിലേക്കോ ഒഴുക്കിവിടാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആശുപത്രിയിലെ വെള്ളം റോഡിലേക്കോ ഓവുചാലിലേക്കോ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തര ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കമ്മീഷൻ മാനന്തവാടി മെഡിക്കൽ കോളജ് സൂപ്രണ്ടിന് കർശന നിർദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം. വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് ചൂട്ടക്കടവ് ഭാഗത്ത് നിന്നും പ്രവേശിക്കുന്ന റോഡിലേക്ക് ആശുപത്രിയിലെ മലിനജലം ആറ് മാസത്തോളമായി ഒഴുകുകയാണെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോപണം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. റോഡിലേക്ക് ഒഴുകുന്ന ജലം മലിനജലമല്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ആശുപത്രിയിൽ പുതിയ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ മെഡിക്കൽ കോളജിലെ സെപ്റ്റിക് ടാങ്കിലെ വെള്ളം ശുദ്ധീകരിച്ച് സോക്കേജ് പിറ്റിൽ ശേഖരിക്കുന്ന വെള്ളം മണ്ണിലേക്ക് ഊർന്നിറങ്ങി ചൂട്ടക്കടവ് മോർച്ചറി റോഡിന്റെ ഓവുചാലിലേക്ക് ഇറങ്ങുന്നതായി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് മാനന്തവാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇത് അടിയന്തരമായി പരിഹരിക്കാൻ സൂപ്രണ്ടിന് കത്ത് നൽകിയിട്ടുണ്ടെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞു. ചുട്ടക്കടവ് സ്വദേശി ഷംസു സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Human Rights Commission Local News Nattuvishesham Wayanad