കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് മടക്കിമലയിൽ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയിൽ സ്ഥാപിക്കുന്നതിന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു.
എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവായി. ജസ്റ്റീസ് എൻ. അനിൽകുമാർ, ജസ്റ്റീസ് വി. ഷിർഷി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ പ്രാരംഭവാദം കേട്ടത്. ചീഫ് സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രി, സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ആക്ഷൻ കമ്മിറ്റി ഹർജി സമർപ്പിച്ചത്.
അടിസ്ഥാന സൗകര്യങ്ങളോ ചികിത്സ സൗകര്യങ്ങളോ ഇല്ലാതെ മാനന്തവാടിയിൽ പേരിനുമാത്രം പ്രവർത്തിക്കുന്ന മെഡിക്കൽ കോളജും ആശുപത്രിയിലും ജനങ്ങൾക്ക് വേണ്ടവിധം ഉപകാരപ്പെടുന്നില്ല. ഇത് ലോകായുക്ത നിയമത്തിൽ പറയുന്ന ദുർഭരണം, അനീതി, വിവേചനം, അടിച്ചമർത്തൽ എന്നിവയുടെ നിർവചനത്തിൽ വരുമെന്നും അതിനാൽ വിശദാന്വേഷണം നടത്തി മെഡിക്കൽ കോളജ് മടക്കിമലയിലെ ഭൂമിയിൽ സ്ഥാപിക്കുന്നതിന് സർക്കാരിന് ഉത്തരവ് നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ആക്ഷൻ കമ്മിറ്റിക്കുവേണ്ടി രക്ഷാധികാരി അഡ്വ. വി.പി. എൽദോ ലോകായുക്തയിൽ ഹാജരായി. കേസ് വീണ്ടും പരിഗണിക്കുന്നതിന് മാർച്ച് 25ലേക്ക് മാറ്റി. എതിർ കക്ഷികൾ അന്ന് ഹാജരായി വിശദീകരണം നൽകണം. അതിനിടെ, മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കുന്നതിനു നിയമ പോരാട്ടവും പ്രക്ഷോഭ പരിപാടികളും തുടരാൻ എംജിടി ഓഡിറ്റോറിയത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. എസ്എച്ച്ആർപിസി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി. ഗോകുൽദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി.പി. എൽദോ, കെ.ജെ. വർഗീസ്, ബിന്ദു മിൽട്ടൻ, ശാന്തകുമാരി വിനായക, എ.വി. രാജേന്ദ്രപ്രസാദ്, കെ. ഫസ്ന,ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ സി.എച്ച്. സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad