മുക്കം നഗരസഭയിലെ വർധിച്ച് വരുന്ന കാട്ടുപന്നി ശല്യത്തിനെതിരേ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച്.
മുക്കം: കാട്ടുപന്നിവേട്ടയുമായി ബന്ധപ്പെട്ട വിഷയം മുക്കത്ത് രാഷ്ട്രീയ വിഷയമായി മാറുന്നു. മുക്കം നഗരസഭയിലെ വർധിച്ച് വരുന്ന കാട്ടുപന്നി ശല്യത്തിനെതിരേ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ മുക്കത്ത് പ്രതിഷേധ മാർച്ച് നടത്തി.
അഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച മാർച്ച് മുക്കം നഗരം ചുറ്റി എസ്കെ പാർക്കിൽ സമാപിച്ചു. മുക്കം പാർക്കിൽ നടന്ന പ്രതിഷേധ സംഗമം കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.
വന്യ മൃഗസംരക്ഷണ നിയമത്തിന്റെ സെക്ഷൻ 11 രണ്ട് പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം കർഷകന് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുക്കം നഗരസഭയിലെ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതവും കര്‍ഷകരെ വഞ്ചിക്കുന്നതുമാണെന്ന് മുക്കം നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു പറഞ്ഞു. കാട്ടുപന്നി ശല്യം ചര്‍ച്ച ചെയ്യുന്നതിനായി മണാശേരിയില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷകരുടെ യോഗത്തിലാണ് പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പന്നിവേട്ട നടത്തണമെന്ന ആവശ്യം കര്‍ഷകരില്‍ നിന്നുയര്‍ന്നത്. അന്ന് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത എംപാനല്‍ ഷൂട്ടര്‍മാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.
തുടര്‍ന്ന് നഗരസഭ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ ഷൂട്ടര്‍മാരെ കണ്ടെത്തുകയും അവര്‍ക്ക് നഗരസഭാ പരിധിയില്‍ പന്നിയെ വേട്ടയാടാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് വെസ്റ്റ്മണാശേരി പ്രദേശത്ത് ഞായറാഴ്ച പന്നിവേട്ട നടത്താന്‍ തീരുമാനിക്കുകയും രണ്ടിടങ്ങളിൽ കർഷകരുടെ യോഗം വിളിച്ച് വേട്ടക്കാരെ സഹായിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അംഗീകൃത ഷൂട്ടര്‍മാരാണ് വേട്ടയിൽ പങ്കെടുക്കുന്നത്. നഗരസഭയുടെ അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് ഞായറാഴ്ച പന്നിവേട്ട നടത്തുമെന്നും കര്‍ഷക പ്രേമം നടിച്ച് വരുന്ന കപട സംഘങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Tags : Mukkam Local News Kozhikode Nattuvishesham