മുണ്ടക്കയം: മുണ്ടക്കയം 31-ാം മൈൽ മുണ്ടമറ്റത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഇന്നലെ രാവിലെയാണ് നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിൽ കാട്ടുപന്നി പ്രത്യക്ഷപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ വാർഡ് മെംബർ റോയി കപ്പലുമാക്കലിനെയും പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യുവിനെയും വിവരം അറിയിക്കുകയായിരുന്നു.
ഇവരുടെ നിർദേശപ്രകാരം ലൈസൻസ് തോക്കുള്ള വണ്ടൻപതൽ സ്വദേശിയായ സജോ സ്ഥലത്തെത്തുകയും അപകടകാരിയായ കാട്ടുപന്നിയെ വെടിവച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ നിർദേശപ്രകാരം പന്നിയുടെ ജഡം ഡീസൽ ഒഴിച്ച് നശിപ്പിച്ച ശേഷം സമീപത്തെ പുരയിടത്തിൽ മറവു ചെയ്തു.
ഈ പ്രദേശത്ത് മുന്പും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പ്രദേശത്തെ കർഷകരുടെ കൃഷികൾ കാട്ടുപന്നികൾ വ്യാപകമായാണ് നശിപ്പിക്കുന്നത്. ഇതോടെ പല കർഷകരും ഇവിടെ കപ്പ, വാഴ അടക്കമുള്ള കൃഷികൾ പൂർണമായും ഉപേക്ഷിച്ചു. വാഹന യാത്രക്കാരടക്കം പലപ്പോഴും കാട്ടുപന്നി ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
പുലർച്ചെ റബ്ബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികൾ പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയാണ് ടാപ്പിംഗ് നടത്തുന്നത്. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് നിരവധിതവണ ആവശ്യം ഉയർന്നെങ്കിലും വനം വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു
Tags : nattu vishesham Wild boar shot dead