മണാശേരിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ച നിലയിൽ.
മുക്കം: കാട്ടുപന്നി വേട്ടയുമായി ബന്ധപ്പെട്ട് കർഷകരും നഗരസഭാധികൃതരും തമ്മിൽ ഭിന്നത രൂക്ഷമായതിനിടെ മുക്കം നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. മണാശേരി കയ്യേരിക്കൽ, പള്ളിപ്പുറം, എടോനിമ്മൽ ഭാഗങ്ങളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു. നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുങ്ങ്, കപ്പ തുടങ്ങിയവയാണ് നശിപ്പിച്ചത്.
പള്ളിപ്പുറം അനിൽകുമാറിന്റെ 16 തെങ്ങിൻതൈകൾ 14 കമുങ്ങിൻ തൈകൾ, 30 വാഴത്തൈകൾ എന്നിവയും മണാശേരി നെറ്റിലാമ്പുറത് വിനോദിന്റെ രണ്ട് ഇടങ്ങളായി കൃഷി ചെയ്ത 75 ഓളം വാഴ തൈകൾ മണാശേരി സ്കൂളിന് അടുത്ത് താമസിക്കുന്ന സതീശന്റെ 100 ഓളം കപ്പയും ഏഴ് കമുങ്ങിൻ തൈകളും, ആറ് തെങ്ങിൻ തൈകളും മറ്റ് കർഷകരുടെ കൂർക്ക, ചേന, ചേമ്പ്, വാഴ, കമുങ്ങ്, തെങ്ങ് എന്നിവയുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
മണാശേരി, കയ്യേരിക്കൽ, പള്ളിപ്പുറം, എടോനിമ്മൽ ഭാഗങ്ങളിൽ പന്നിവേട്ട നടത്തി കാട്ടുപന്നികളെ പിടികൂടാതെ പന്നിശല്യം കുറവുള്ള ഭാഗങ്ങളിൽ നഗരസഭാ അധികൃതർ കാട്ടുപന്നി വേട്ട നടത്തുന്നതിലും കർഷകർക്ക് പ്രതിഷേധമുണ്ട്. കാട്ടുപന്നി ശല്യത്തിന് എതിരേ മുക്കം നഗരസഭാ അധികൃതർ നടപടി എടുത്തില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുമെന്നും കർഷകർ പറഞ്ഞു.
Tags : Mukkam Local News Kozhikode Nattuvishesham