മഞ്ചേരി: മഞ്ചേരി നഗരസഭയിൽ ഭീഷണിയാകുന്ന തെരുവുനായ, കാട്ടുപന്നി ശല്യത്തിനെതിരേ വാർഡ് സഭ പ്രമേയം അവതരിപ്പിച്ചു. നഗരസഭാ പതിനഞ്ചാം വാർഡിൽനിന്നാണ് പ്രമേയം അവതരിപ്പിച്ച് മുനിസിപ്പൽ അധികൃതർക്ക് സമർപ്പിച്ചത്. വഴിയാത്രികർക്കും കുട്ടികൾക്കും നേരേ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യം തടയാൻ അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നാണ് ആവശ്യം.
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന തെരുവുനായ്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുകയും ആന്റി റാബീസ് വാക്സിനേഷൻ നൽകുന്നതിനായി അടിയന്തര ക്യാന്പുകൾ സംഘടിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. നായകൾ കൂട്ടംകൂടുന്നത് തടയുന്നതിനായി പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങൾ ഒഴിവാക്കാനും വാർഡ് സഭ അധികൃതരോടാവശ്യപ്പെട്ടു.
കാർഷികമേഖലയെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്ന കാട്ടുപന്നി ശല്യമാണ് മറ്റൊരു പ്രശ്നം. അധ്വാനിച്ചുണ്ടാക്കിയ കൃഷികൾ നശിപ്പിക്കപ്പെടുന്നതിലൂടെ കർഷകർക്ക് വൻ സാന്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ജനവാസ മേഖലകളിലെത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരം ഉപയോഗപ്പെടുത്തണം.
കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണം. കാട്ടുപന്നികളെ പ്രതിരോധിക്കാനുള്ള വേലികൾ നിർമിക്കുന്നതിന് സബ്സിഡി ലഭ്യമാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ച പ്രമേയം മഞ്ചേരി നഗരസഭാ കമ്മിറ്റിക്ക് സമർപ്പിച്ചു.
Tags : Local News Nattuvishesham Malappuram