കൂരാച്ചുണ്ട്: പഞ്ചായത്തിലെ 12,13 വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നത് പഞ്ചായത്തിന്റെ അറിവോടെയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.ഒന്പതിന് ചേർന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ രണ്ട്, നാല്, അഞ്ച് വാർഡുകളിലെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലണമെന്നായിരുന്നു തീരുമാനമെടുത്തത്.
എന്നാൽ 12,13 വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്ന കാര്യം ബോർഡിനു മുൻപാകെ ആരും ഉന്നയിച്ചിട്ടില്ല. തുടർന്ന് സുരക്ഷാ മുൻകരുതലുകൾ എടുത്തുകൊണ്ടാണ് രണ്ട്, നാല്, അഞ്ച് വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നു.
എന്നാൽ ശനിയാഴ്ച രാത്രി 12,13 വാർഡുകളിലെ കാട്ടുപന്നികളെ കൊന്നതാരാണെന്ന് വ്യക്തമല്ല.
ഇതിനായി എത്തിയ ഷൂട്ടർമാർക്ക് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ഏതോ ഒരു വിഭാഗം പഞ്ചായത്തിന്റെ സമ്മതമോ അറിവോ ഇല്ലാതെ കാട്ടുപന്നികളെ കൊന്നതിന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉത്തരവുകളെ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഈ വാർഡുകളിൽ കാട്ടുപന്നികളെ കൊന്നിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.
എൽഡിഎഫ് മാർച്ച് ഇന്ന്
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവ് അനുസരിച്ച് 12, 13 വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നതിനെതിരേ പോലീസിലും ഫോറസ്റ്റ് വകുപ്പിനും പരാതി നൽകിയ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധവുമായി എൽഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Tags : nattu vishesham Wild boars shot dead