ചണ്ണപ്പേട്ട മേഖലയിലെത്തിയ കാട്ടുപോത്തുകൾ
അഞ്ചൽ: കിഴക്കൻ മേഖലയിലെ ചണ്ണപ്പേട്ട മലയോര ഗ്രാമത്തെ ഭീതിയിലാക്കി കാട്ടുപോത്തുകൾ. കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലകളായ ആനക്കുളം, കോടനൂർ, മൂർത്തിക്കാവ് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ കാട്ടുപോത്തി െ ന്റ സാന്നിധ്യം ഉണ്ടായിരുന്നു. പുരയിടത്തിൽ തോല് ശേഖരിക്കാൻ എത്തിയ ശാന്തമ്മ എന്ന വയോധിക കാട്ടുപോത്തി െ ന്റ മുന്നിൽപ്പെടുകയും പിന്നീട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്.
സന്ധ്യ കഴിഞ്ഞാൽ ആനക്കുളം കോടാനൂർ മൂർത്തിക്കാവ് പാതയിലൂടെ സഞ്ചരിക്കാൻ നാട്ടുകാർക്ക് ഭയമാണ്. ഒറ്റയ്ക്ക് പോകാതെ കൂട്ടമായിട്ടാണ് ഇപ്പോൾ ഈ ഭാഗത്ത് നാട്ടുകാരുടെ സഞ്ചാരം. കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും ഭയമാണെന്ന് മാതാപിതാക്കൾ പറയുന്നു.
പാതയിൽ ചിലയിടത്ത് തെരുവ് വിളക്കുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. ഇതു രാത്രികാലങ്ങളിൽ സ്വൈര്യ സഞ്ചാരത്തിന് ജനങ്ങൾക്ക് കഴിയാത്ത അവസ്ഥയിലാക്കി.ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചണ്ണപ്പേട്ട എണ്ണപ്പന തോട്ടത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ വലിയ കൂട്ടമായി കാട്ടുപോത്തുകൾ എത്തിയത്. സ്കൂളുകൾ, ആരാധനാലയങ്ങൾ, അംഗൻവാടികൾ ഉൾപ്പടെ പ്രവർത്തിക്കുന്നതിന് തൊട്ടടുത്തായിട്ടാണ് കാട്ടുപോത്തുകൾ തമ്പടിച്ചിരിക്കുന്നത്. വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
കാട്ടുപന്നി, കുരങ്ങ്, മയിൽ, മലയണ്ണാൻ തുടങ്ങിയവ വലിയ രീതിയിൽ കൃഷി നാശം ഉണ്ടാക്കുന്ന പ്രദേശങ്ങളിൽ ഇപ്പോൾ മനുഷ്യ ജീവന് ഭീഷണി ആകും വിധം കാട്ടുപോത്തുകൾ കൂടി എത്തിയിരിക്കുകയാണ്. വനം വകുപ്പ് കിഴക്കൻ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം പാളിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുനലൂരിന് സമീപം ചാലിയക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു. കുളത്തുപ്പുഴയിലെ ആദിവാസി മേഖലയായ ചെറുകരയിൽ കൃഷിയിടത്തിലിറങ്ങിയ പുലി വളർത്ത് നായയെ കടിച്ചു കൊന്നു. കുളത്തൂപ്പുഴ പട്ടണത്തോട് ചേർന്ന പ്രദേശങ്ങളിൽ തമ്പടിച്ച കാട്ടുപോത്തുകൾ ഇനിയും കാട് കയറിയിട്ടില്ല. വന്യ ജീവി ആക്രമണത്താൽ മലയോര മേഖലയിൽ ജനജീവിതം താറുമാറാകുകയാണ്.
Tags : Local News Nattuvishesham Kollam