നിലന്പൂർ: കാട്ടാനശല്യത്താൽ മൈലാടിയിലെ കർഷകകുടുംബങ്ങൾ ഭീതിയിൽ. പ്രദേശത്ത് വ്യാപകമായി കാട്ടാനകൾ കൃഷി നശിപ്പിച്ചു. കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചതിന് ഒരു വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കാട്ടാനശല്യം വീണ്ടും കർഷകരെ ദുരിതത്തിലാക്കുന്നത്.
ഇന്നലെ പുലർച്ചെ മൂന്നോടെ മൈലാടിപൊട്ടിയിലെ തൈപറന്പിൽ ബിജുവിന്റെയും ബിനുവിന്റെയും വീട്ടുമുറ്റങ്ങളിലെത്തി കാട്ടാന വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു.
നൂറിലേറെ വാഴകൾ, പത്തോളം തെങ്ങുകൾ, പ്ലാവ് എന്നിവയാണ് നശിപ്പിച്ചത്. ബിജുവും കുടുംബവും ശബ്ദം കേട്ട് നോക്കുന്പോൾ വീടിന്റെ അടുക്കള ഭാഗത്തെ കൃഷിയിടത്തിലായിരുന്നു കാട്ടാന.
വനംവകുപ്പ് അശാസ്ത്രീയമായി സോളാർ വൈദ്യുത വേലി സ്ഥാപിച്ചതിനാൽ വേലി ഇല്ലാത്ത മറ്റ് ഭാഗങ്ങളിലൂടെ ചാലിയാർ പുഴയും കാഞ്ഞിരപ്പുഴയും കടന്ന് പൊക്കോട് വനമേഖലയിൽനിന്ന് ഉൾപ്പെടെ മൈലാടി, മൈലാടിപൊട്ടി, മണ്ണുപ്പാടം ഭാഗങ്ങളിലേക്ക് കാട്ടാനകൾ എത്തുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കാട്ടാന മൈലാടി - മണ്ണുപ്പാടം ഭാഗത്തെ റോഡ് അരികിലേക്ക് എത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.മൈലാടി ഭാഗത്ത് വനമേഖലയോട് ചേർന്ന് സോളാർ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചാൽ മാത്രമേ വന്യമൃഗ ഭീതിയില്ലാതെ ജനങ്ങൾക്ക് വീടുകളിൽ കഴിയാൻ സാധിക്കുകയുള്ളൂവെന്ന് വാർഡ് അംഗം ബഷീർ കാട്ടുമുണ്ട പറഞ്ഞു.
Tags : nattru vishesham Wildfires destroy